കരിപ്പൂർ വിമാനപകടം: 660 കോടിയുടെ ഇൻഷുറൻസ് ക്ലെയിം

0

ഡൽഹി: കരിപ്പൂരിൽ ഉണ്ടായ വിമാനാപകടത്തിൽ 660 കോടിയുടെ ക്ലെയിം തീരുമാനമായി. ഇന്ത്യൻ ഏവിയേഷൻ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇൻഷുറൻസ് ക്ലെയിം തുകയാണിത്. ആഗോള ഇൻഷുറൻസ് കമ്പനികളും ഇന്ത്യൻ ഇൻഷുറൻസ് കമ്പനികളും ചേർന്നാണ് തുക നൽകുക.

89 ദശലക്ഷം ഡോളറാണ് കമ്പനികൾ കണക്കാക്കിയ നഷ്ടം. ഇതിൽ 51 ദശലക്ഷം ഡോളർ വിമാനത്തിനുണ്ടായ നഷ്ടം നികത്താനും 38 ദശലക്ഷം ഡോളർ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാനുമാണെന്ന് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അതുൽ സഹായി പറഞ്ഞു.

പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയാണ് 373.83 കോടി രൂപ നൽകുക. ആഗസ്റ്റ് ഏഴിനാണ് വിമാനാപകടം നടന്നത്. ലാന്റിങിനിടെ റൺവേയിൽ നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം തകരുകയായിരുന്നു. യാത്രക്കാരായിരുന്ന 21 പേർക്ക് അപകടത്തിൽ ജീവൻ നഷ്ടമായി. നിരവധി പേർക്ക് പരിക്കേറ്റു. യാത്രക്കാർക്ക് അടിയന്തിര സഹായം നൽകാൻ മൂന്നര കോടി രൂപ ചെലവാക്കിയെന്നും ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി പറഞ്ഞു.