സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണമായി റൊട്ടിയും ഉപ്പും; റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെതിരെ കേസ്

0

ലഖ്നൗ: ഉച്ചഭക്ഷണത്തിന് കുട്ടികള്‍ക്ക് ഉപ്പും ചപ്പാത്തിയും നല്‍കിയെന്ന വാര്‍ത്ത പുറത്തുവിട്ട മാധ്യമപ്രവര്‍ത്തനെതിരേ യുപി സര്‍ക്കാര്‍ കേസെടുത്തു. ഗൂഢാലോചനകുറ്റം ചുമത്തിയാണ് ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തത്. സര്‍ക്കാരിനെ മോശമായി ചിത്രീകരിക്കാനായി മാധ്യമപ്രവര്‍ത്തകന്‍ ഗൂഢാലോചന നടത്തിയെന്ന് പൊലീസ് പറയുന്നു.

ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണമായി ചപ്പാത്തിയും ഉപ്പും നല്‍കുന്ന വാര്‍ത്ത കഴിഞ്ഞ മാസമാണ് വലിയ വാര്‍ത്തയാകുന്നത്. വീഡിയോ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകനായ പവന്‍ ജയ്‌സ്വാളിനെതിരെയാണ് കേസെടുത്തത്.ഉത്തര്‍പ്രദേശ് സർക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് വീഡിയോ ഷൂട്ട് ചെയ്തതെന്നാണ് മാധ്യമപ്രവര്‍ത്തകനെതിരേ ബ്ലോക്ക് എജ്യുക്കേഷന്‍ ഓഫീസര്‍ പരാതി നല്‍കിയിരിക്കുന്നത്.

രാജ്യത്തൊട്ടാകെയുള്ള സ്കൂൾ കുട്ടികളുടെ പോഷക നിലവാരം മെച്ചപ്പെടുത്തുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള കേന്ദ്ര സർക്കാരിന്റെ സ്കൂൾ ഭക്ഷണ പദ്ധതിയാണ് പോഷകാഹാരം ഉള്‍പ്പെടുത്തിയുള്ള ഉച്ചഭക്ഷണ പദ്ധതി. ഏകദേശം 12,000 കോടി രൂപ വാർഷിക ബജറ്റ് നീക്കിവെച്ചുള്ള പദ്ധതിയാണിത്.കുട്ടികൾക്ക് ‘ചപ്പാത്തിയും ഉപ്പും’ മാത്രം നൽകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ഇത് ചിലര്‍ ജില്ലാ മജിസ്‌ട്രേറ്റിന് അയയ്ക്കുകയും ചെയ്തതോടെയാണ് വിഷയം പുറത്തുവന്നത്.

മിർസാപൂരിലെ ഷിയൂരിലെ സർക്കാർ പ്രൈമറി സ്‌കൂളിലാണ് സംഭവം. ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ ജില്ലാ മജിസ്‌ട്രേറ്റ് അനുരാഗ് പട്ടേൽ ഉടൻ തന്നെ പ്രാഥമിക ശിക്ഷ അധികാരി പ്രവീൺ കുമാർ തിവാരിക്ക് നിർദ്ദേശം നൽകി. സംഭവത്തെ തുടര്‍ന്ന് സ്‌കൂളിലെ പ്രധാനാധ്യാപകനെ സസ്‌പെൻഡ് ചെയ്തു.