കോവിഡ് പിടിപെടുന്നത് ദൈവത്തിന്‍റെ അനുഗ്രഹം കൊണ്ട്; പുതിയ കണ്ടെത്തലുമായി ട്രംപ്

0

വാഷിംഗ്ടണ്‍: കൊവിഡ് ബാധിച്ചത് ദൈവത്തിന്റെ അനുഗ്രമായി കാണുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അത് തന്നെ പരീക്ഷണ ചികിത്സയ്ക്ക് വിധേയനാക്കിയെന്നും ആ ചികിത്സ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്നും ആശുപത്രി വിട്ടതിനുശേഷമുള്ള ആദ്യ വീഡിയോയില്‍ ട്രംപ് പറഞ്ഞു. അമേരിക്കൻ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത വി ഡിയോയിലാണ് ട്രംപ് ഈ പരാമർശം നടത്തിയത്.

‘എനിക്ക് മികച്ചതെന്ന് തോന്നുന്നു. ഇത് ദൈവത്തിൽ നിന്നുള്ള ഒരു അനുഗ്രഹമാണെന്ന് ഞാൻ കരുതുന്നു. ഇത് യഥാർഥ ഭാവം മറച്ചുവെച്ചുള്ള അനുഗ്രഹമാണ്. ഞാൻ അത് പിടിച്ചെടുത്തു’- ട്രംപ് പറയുന്നു. കോവിഡ് പ്രതിരോധ മരുന്നിനെ കുറിച്ചും ചികിത്സയെ കുറിച്ചും ട്രംപ് വിഡിയോയിൽ വിവരിക്കുന്നുണ്ട്. ‘ഈ മരുന്നിനെക്കുറിച്ച് ഞാൻ കേട്ടു. അത് എടുക്കാൻ ഞാൻ ആവശ്യപ്പെട്ടു. ഇത് എന്‍റെ നിര്‍ദേശമാണ്. അത് അവിശ്വസനീയമായിരുന്നു. അത് അതിശയകരമായ ഒരു ജോലി ചെയ്തെന്നും’ ട്രംപ് അവകാശപ്പെടുന്നു.

ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച് ആറു ദിവസത്തിന് ശേഷമാണ് വിഡിയോ പുറത്തുവരുന്നത്. ഒാവൽ ഒാഫീസിന് പുറത്തുവെച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. . കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ട്രംപ് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. ആശുപത്രി വിട്ടെങ്കിലും ട്രംപിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.

210000 അമേരിക്കക്കാരുടെ ജീവനെടുത്ത കൊവിഡ് വ്യാപനത്തോട് തണുത്ത പ്രതികരണമായിരുന്നു പ്രസിഡന്റ് ട്രംപിന്റേത്. മാസ്‌കിന്റെ ഉപയോഗം നിരുത്സാഹപ്പെടുത്തിയതുവഴി വൈറ്റ് ഹൗസിലെ ജീവനക്കാര്‍ അപകടാവസ്ഥയിലെത്തിയിരുന്നു. കൊവിഡ് വ്യാപനത്തോടുളള ട്രംപിന്റെ സമീപനം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു.

ട്രംപ് ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങുന്നത് ടിവി ചാനലുകള്‍ തത്സമം സംപ്രേഷണം ചെയ്തു. വാള്‍ട്ടര്‍ റീഡ് ആശുപത്രിയില്‍ നിന്ന് ഹെലികോപ്ടറിലാണ് ട്രംപ് വൈറ്റ്ഹൗസിലെത്തിയത്. വൈറ്റ്ഹൗസിലെത്തിയ ഉടനെ മാസ്‌ക് മാറ്റി അനുയായികളെ അഭിവാദ്യം ചെയ്തത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. വെള്ളിയാഴ്ചയാണ് കൊവിഡ് ബാധിതനായ ട്രംപിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പനിയും രക്തത്തില്‍ ഓക്സിജന്റെ അളവില്‍ മാറ്റം വരുകയും ചെയ്തത് ആശങ്ക സൃഷ്ടിച്ചിരുന്നു. നവംബര്‍ മൂന്നിനാണ് അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.