പബ്‌ജി അടക്കം 118 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു

0

ന്യൂഡല്‍ഹി∙ ലഡാക്കില്‍ ചൈന വീണ്ടും പ്രകോപനം സൃഷ്ടിച്ചതിനു പിന്നാലെ പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. നേരത്തെ തന്നെ ആപ്പ് നിരോധിക്കുന്നത് സംബന്ധിച്ച് അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിർത്തിയിൽ സ്ഥിതിഗതികൾ വഷളാകുന്നതിനിടെയാണ് ഐടി മന്ത്രാലയത്തിന്‍റെ നീക്കമെന്നത് ശ്രദ്ധേയമാണ്.

ഇന്ത്യ ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ടിക്ക് ടോക്ക് അടക്കം 59 ആപ്പുകള്‍ നിരോധിച്ചതിനു പിന്നാലെയാണ് കൂടുതല്‍ ആപ്പുകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണ് മൊബൈല്‍ ഗെയിമായ പബ്ജി ഉള്‍പ്പെടെ നിരോധിച്ചതെന്ന് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം അറിയിച്ചു. പബ്ജി ലൈറ്റ്, പബ്ജി ലിവിക്, ബയ്ഡു, വിചാറ്റ് റീഡിങ്, ഗവൺമെന്റ് വി ചാറ്റ്, സ്മാർട് ആപ്‌ലോക്, ആപ്‌ലോക്, ബ്യൂട്ടി ക്യാമറ പ്ലസ് എന്നിവയും നിരോധിച്ചവയിൽ ഉൾപ്പെടുന്നു.

നേരത്തെ തന്നെ ജനപ്രിയമായ പബ്ജി ലോക്ക് ഡൗൺ കാലത്ത് അൽഭുതകരമായ വള‌ർച്ചയായിരുന്നു സ്വന്തമാക്കിയത്. പബ്ജി യഥാ‌ർത്ഥത്തിൽ ചൈനീസ് ​ഗെയിം അല്ലെങ്കിലും ​ഗെയിമിന്റെ മൊബൈൽ പതിപ്പിന്റെ ഉടമകൾ ടെൻസെൻ്റ് ​ഗെയിംസ് എന്ന ചൈനീസ് ടെക് ഭീമനാണ്. ദക്ഷിണ കൊറിയയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള കമ്പനിയാണ് പബ്‌ജി കോര്‍പ്പറേഷന്‍. സോളാണ് കമ്പനിയുടെ ആസ്ഥാനം.

നിലവിൽ പബ്‌ജി ഗെയിം കളിക്കുന്ന 33 മില്യൻ ആളുകൾ ഇന്ത്യയിൽ ഉണ്ടെന്നാണ് കണക്ക്. രാജ്യത്തെ കോടാനുകോടി മൊബൈൽ– ഇന്റർനെറ്റ് ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കാനാണ് ഇത്തരത്തിൽ ഒരു നീക്കമെന്ന് മന്ത്രാലയം അറിയിച്ചു. ഇത്തരം ആപ്പുകൾ നിരോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ ക്രൈം സെന്ററിന്റെ നിർദേശമുണ്ടെന്നും സർക്കാർ അറിയിച്ചു

ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുകയും വ്യക്തിവിവര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് 118 ആപ്പുകള്‍ കൂടി നിരോധിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഐ.ടി. മന്ത്രാലയവും ചേര്‍ന്നാണ് ആപ്പുകളുടെ വിവര ശേഖരണവും നിരീക്ഷണവും പരിശോധനയും നടത്തിയത്.

ടിക് ടോക്, ഷെയര്‍ ഇറ്റ്, ഹലോ, ക്ലബ്ബ് ഫാക്ടറി, വി ചാറ്റ്, കാംസ്‌കാനര്‍, ക്ലാഷ് ഓഫ് കിങ്‌സ്, എം.ഐ. കമ്യൂണിറ്റി തുടങ്ങിയവയടകക്കം 59 ആപ്പുകള്‍ക്കാണ് നേര ത്തെ പ്രവര്‍ത്തന നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ഇവ ഉപഭോക്താക്കളുടെ വ്യക്തിഗതവിവരങ്ങള്‍ ചോര്‍ത്തുന്നതായും വിദേശത്തുള്ള സെര്‍വറുകള്‍ക്ക് അനധികൃതമായി കൈമാറുന്നതായും പരാതിയുയര്‍ന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു അന്നത്തെ നടപടി.