ചരിത്രം കുറിച്ച് ഇന്ത്യ; ചന്ദ്രയാന്‍ 2 ആദ്യ ഭ്രമണപഥത്തില്‍

0

ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ രണ്ട് ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ‌നിന്ന് ഉച്ചയ്ക്ക് 2.43നാണ് വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽ ജി.എസ്.എൽ.വി. മാർക്ക് ത്രീ എം.വൺ റോക്കറ്റിലായിരുന്നു വിക്ഷേപണം. ഇതിനുള്ള 20 മണിക്കൂർ കൗണ്ട് ഡൗൺ ഇന്നലെ വൈകിട്ട് 6.43ന് ആരംഭിച്ചിരുന്നു.

ചന്ദ്രനെ വലംവയ്ക്കാനുള്ള ഓ‌ർബിറ്റർ, ചന്ദ്രനിൽ ഇറങ്ങാനുള്ള ലാൻഡർ, അവിടെ സഞ്ചരിക്കാനുള്ള റോവർ എന്നിവയും അതിലെ 11 ഉപകരണങ്ങളമുൾപ്പെടെ 3,840 കിലോഗ്രാമാണ് പേടകത്തിന്റെ ഭാരം. പുറപ്പെടാൻ ഒരാഴ്ച വൈകിയെങ്കിലും ചന്ദ്രനിൽ ഇറങ്ങാൻ കാലതാമസമുണ്ടാകില്ല. നേരത്തേ 54 ദിവസം കൊണ്ടാണ് ചന്ദ്രനിൽ എത്താൻ നിശ്ചയിച്ചിരുന്നത്. പുതിയ പദ്ധതിയനുസരിച്ച് 48 ദിവസം കൊണ്ട് എത്തും. സെപ്തംബർ 6,7 തീയതികളിൽ ലാൻഡറും റോവറും ചന്ദ്രന്റെ മണ്ണിലിറങ്ങും.

വിക്ഷേപണം നടന്ന് 16 മിനിറ്റിനുള്ളില്‍ ചന്ദ്രയാന്‍ 2 വിക്ഷേപണ വാഹനത്തില്‍നിന്ന് വേര്‍പ്പെട്ടു. ഇതോടെ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയായതില്‍ ശാസ്ത്രജ്ഞര്‍ ആഹ്ലാദം പ്രകടിപ്പിച്ചു. ചന്ദ്രയാന്‍ രണ്ടിന്റെ സഞ്ചാരം ശരിയായ പാതയിലാണെന്ന് ഐ.എസ്.ആര്‍.ഒ. അധികൃതര്‍ അറിയിച്ചു.

ഭൂമിയിൽ നിന്ന് 3.84 ലക്ഷം കിലോമീറ്റർ അകലെയുള്ള ചന്ദ്രന്റെ 100 കിലോമീറ്റർ വരെ അടുത്ത് ഓർബിറ്റർ എത്തിച്ച ശേഷമായിരിക്കും ലാൻഡറിനെ ഇറക്കുന്നത്. ദൗത്യം വിജയിച്ചാൽ അമേരിക്കയ്ക്ക് ശേഷം ചന്ദ്രന്റെ മണ്ണിൽ റോവർ ഇറക്കുന്ന ആദ്യരാജ്യമായി ഇന്ത്യ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ആദ്യം ഇറങ്ങുന്ന രാജ്യവും ഇന്ത്യയായി.

11 വർഷത്തിനു ശേഷം, ഏകദേശം 978 കോടി രൂപ ചെലവിലാണു ചന്ദ്രയാന്റെ രണ്ടാം പതിപ്പ് യാത്രയായത്. ചന്ദ്രയാൻ 2 വിക്ഷേപണം എല്ലാ ഇന്ത്യക്കാർക്കും അഭിമാനകരമായ നിമിഷമെന്നു രാഷ്ട്രപതി റാംനാഥ് കോവിന്ദ് പറഞ്ഞു.