വിവാഹേതര ബന്ധമുണ്ടെന്നു സംശയിച്ച് ഭാര്യയെ വെട്ടിനുറുക്കി മാലിന്യക്കൂമ്പാരത്തില്‍ തള്ളി; സംവിധായകന്‍ അറസ്റ്റില്‍

1

വിവാഹേതര ബന്ധമുണ്ടെന്നു സംശയിച്ചു ഭാര്യയെ വെട്ടിനുറുക്കി മാലിന്യക്കൂമ്പാരത്തില്‍ തള്ളിയ തമിഴ് സിനിമ സംവിധായകൻ എസ്.ആർ.ബാലകൃഷ്ണനെ (49) പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹേതര ബന്ധമുണ്ടെന്നു സംശയിച്ചു താൻ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നെന്ന് ഇയാൾ പൊലീസിനു മൊഴി നൽകി. കന്യാകുമാരി സ്വദേശിനി സന്ധ്യ(35)യാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ജനുവരി 21ന് ആണ് പള്ളിക്കരണി മാലിന്യ സംസ്കരണ പ്ലാന്റിനു സമീപത്തെ മാലിന്യക്കൂമ്പാരത്തിൽ സ്ത്രീയുടെ കാലുകളും, വലതു കയ്യും കണ്ടെത്തിയത്. കൊല്ലപ്പെട്ടത് ആരെന്നു കണ്ടെത്താൻ ചെന്നൈ ഡപ്യൂട്ടി കമ്മിഷണർ മുത്തുസ്വാമിയുടെ നേതൃത്വത്തിൽ 3 പ്രത്യേകസംഘങ്ങളെ നിയോഗിച്ച് കാണാതായ സ്ത്രീകളുടെ പട്ടിക തയാറാക്കിയാണ് അന്വേഷണം നടത്തിയത്. സന്ധ്യയെ കാണാനില്ലെന്നു കാണിച്ചു 2 ദിവസം മുൻപു തൂത്തുക്കുടി പൊലീസിനു ലഭിച്ച പരാതിയാണു വഴിത്തിരിവായത്. ഇതോടെ പരാതിയിൽ കൊടുത്തിരിക്കുന്ന അടയാളങ്ങൾ ഒത്തു നോക്കിയപ്പോൾ പള്ളിക്കരണി മാലിന്യ സംസ്കരണ പ്ലാന്റിനു സമീപം കണ്ടെത്തിയ സ്ത്രീയുടെ കാലുകളും, കൈയും കന്യാകുമാരി സ്വദേശി സന്ധ്യയുടേതാണെന്ന് ഉറപ്പാക്കുകയായിരുന്നു. ഇതോടെ പോലീസ് ബാലകൃഷ്ണനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ബാലകൃഷ്ണൻ കുറ്റസമ്മതം നടത്തിയത്. പൊങ്കലിനു ബാലകൃഷ്ണന്റെ വീട്ടിൽ സന്ധ്യ എത്തിയിരുന്നെന്ന അയൽവാസികളുടെ മൊഴിയും നിർണായകമായി. സന്ധ്യയുടെ തലയും മറ്റു ശരീരഭാഗങ്ങളും കണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. നുവരി 20ന് രാത്രി പത്തോടെയാണു കൊല നടന്നതെന്നു ഫൊറൻസിക് വിദഗ്ധർ പറഞ്ഞു. തമിഴ് സിനിമകളിൽ ചെറു വേഷങ്ങൾ ചെയ്തിരുന്ന സന്ധ്യയും സഹസംവിധായകനായിരുന്ന ബാലകൃഷ്ണനും പ്രണയിച്ചാണു വിവാഹം ചെയ്തത്.2010ൽ ബാലകൃഷ്ണൻ സ്വന്തമായി സിനിമ നിർമിച്ചെങ്കിലും വിജയിച്ചില്ല. ദാമ്പത്യ ബന്ധത്തിലെ പ്രശ്നങ്ങൾ മൂലം ഒരുവർഷമായി അകന്ന് കഴിയുകയായിരുന്നു ഇവർ. കഴിഞ്ഞ ജനുവരി 15ന് പൊങ്കൽ പ്രമാണിച്ച് സന്ധ്യ ജാഫർഖാൻപെട്ടിലെ ബാലകൃഷ്ണന്റെ വാടക വീട്ടിൽ എത്തിയിരുന്നു. പിന്നീട് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും കിട്ടിയിരുന്നില്ലെന്നു ബന്ധുക്കൾ പറഞ്ഞു. ഇതെ തുടർന്നാണു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. പ്രശ്നങ്ങൾ ഒത്തുതീർക്കാമെന്നു വിശ്വസിപ്പിച്ചു സന്ധ്യയെ ജാഫർഖാൻപെട്ടിലെ വീട്ടിൽ വിളിച്ചു വരുത്തി കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ വെട്ടിനുറുക്കി പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നെന്നു ബാലകൃഷ്ണൻ പൊലീസിനോടു സമ്മതിച്ചു. ഇവർക്കു 2 മക്കളുണ്ട്.