മഞ്ഞണിഞ്ഞ ക്രിസ്‌മസ്‌ രാവ്…

    0

    ഡിസംബർ മഞ്ഞണിഞ്ഞ രാത്രിയിൽ നാടെങ്ങും നക്ഷത്രവിളക്കുകൾ തെളിഞ്ഞു കഴിഞ്ഞു. നനുത്ത മഞ്ഞിനൊപ്പം സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ക്രിസ്‌മസ്‌ രാവുകൂടെ പെയ്തിറങ്ങുകയാണ്. അതെ സ്നേഹത്തിന്റെയും പ്രത്യാശയുടെയും ദിനമാണ് ക്രിസ്‌മസ്‌. സന്തോഷവും സമാധാനവും രക്ഷകനൊപ്പം പിറവിയെടുത്ത ദിനം. ക്രിസ്മസ് ട്രീയും പുൽക്കൂടും,സാന്താക്ലോസും, നക്ഷത്ര വിളക്കുകളും കരോൾ ഗാനത്തിന്റെ അകമ്പടിയോടെ തിരുപിറവിയെ വരവെറ്റുകഴിഞ്ഞു.

    സ്നേഹത്തിന്റെ പ്രതീകമായ ദൈവപുത്രന്റെ തിരുപ്പിറവിയുടെ ഓര്‍മകള്‍ പ്രത്യാശയുടെ സന്ദേശമാണ് നല്‍കുന്നത്. ലോകരക്ഷകന്റെ എളിയ പിറവി വാക്കുകളില്‍ ആവിഷ്കരിച്ചിരിക്കുന്ന കരോള്‍ ഗാനം. ഡിസംബര്‍ 24 രാത്രി ശാന്തരാത്രി. ..തിരുരാത്രി, കാലിത്തൊഴുത്തിൽ പിറന്നവനെ തുടങ്ങിയ ആലപിക്കാത്ത കരോള്‍ സംഘങ്ങള്‍ കുറവായിരിക്കും. ലോകമാകെ ക്രിസ്മസ് സ്മരണകളുയര്‍തുന്നതാണീ കരോൾ ഗാനങ്ങൾ.

    ക്രിസ്‌മസ്‌ കാലത്തെ ഒഴിച്ചുകൂടാനാവാത്ത മറ്റൊരു കാഴ്ചയാണ് വഴിനീളെ പ്രകാശം പരത്തിനിൽക്കുന്ന നക്ഷത്രവിളക്കുകൾ .2000 വര്‍ഷങ്ങള്‍ക്കു മുമ്പ് രക്ഷകന്റെ തിരുപ്പിറവിയെ വിളംബരം ചെയ്ത് ഉദിച്ചുയര്‍ന്ന ദിവ്യനക്ഷത്രത്തിന്റെ ഓര്‍മകളാണ് ക്രിസ്മസ് നക്ഷത്രത്തിന്റെ രൂപത്തില്‍ പ്രകാശം പൊഴിക്കുന്നത്.

    ഈ നക്ഷത്രവിളക്കുകൾക്കിടയിലൂടെ ഒരു വലിയ സമ്മാനപൊതിയുമായി കടന്നുവരുന്ന ശാന്തയും ക്രിസ്‌മസ്‌ രാത്രിയിലെ സന്തോഷം പകരുന്നൊരു കാഴ്ചയാണ്. മഞ്ഞു വീണ രാത്രികളില്‍ സമ്മാനങ്ങളുമായി എത്തുന്ന സാന്താക്ലോസ് കുട്ടികളുടെ ക്രിസ്മസ് സ്വപ്നങ്ങളിലൊന്നാണ്. ചുമലിലെ സഞ്ചിയില്‍ നിറയെ സമ്മാനങ്ങളുമായി എത്തുന്ന സാന്റാ ആഹ്ളാദത്തിന്റെ പ്രതീകമാണ്. ഡിംബറിന്റെ കുളിരില്‍ കരോള്‍ സംഘങ്ങളുടെ ഗാനശകലങ്ങള്‍ ദൂരെ നിന്നു കേള്‍ക്കുമ്പോള്‍ വാതില്‍ തുറന്നു നാം കാത്തിരിക്കുന്നത് സമ്മാനപൊതികളുമായെത്തുന്ന ക്രിസ്മസ് അപ്പൂപ്പനെയാണ്.

    യൌസേപ്പിതാവിന്‍റെയും കന്യകാമറിയത്തിന്‍റെയും മകനായി പശുക്കളുടെ മുന്നില്‍ പിറന്നു വിണ ഉണ്ണിയേശുവിന്റെ സ്മരണയ്ക്കായി ഒരുക്കുന്ന പുൽകൂടുകളും ക്രിസ്‌മസ്‌ രാത്രിയിലെ നിറം പകരുന്ന മറ്റൊരു കാഴ്ചയാണ്. ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ട് മുതല്‍ തന്നെ പുല്ക്കൂടുകള്‍ ജന്മമെടുത്തു തുടങ്ങിയിരുന്നു. എന്നാല്‍ 1223 ല്‍ വിശുദ്ധ ഫ്രാന്‍സിസ് അസീസി ഒരുക്കിയ പുല്ക്കൂടാണ് ഈ ആചാരത്തെ സാര്‍വ്വത്രികമാക്കിയത്. പ്രകൃതി സ്നേഹിയായിരുന്ന വിശുദ്ധ അസീസി ജീവനുള്ള മൃഗങ്ങളുമായിട്ടാണ് പുല്ക്കൂടൊരുക്കിയത്. 

    പുല്‍ക്കൂട് അതിന്‍റെ രൂപത്തില്‍ തന്നെ സന്ദേശം വ്യക്തമാക്കിയിരിക്കുകയാണ്. വിനയത്തിന്‍റെയും എളിമയുടെയും ഈറ്റവും ‘വലിയ’ പ്രതീകങ്ങളാണിവ. ഉണ്ണിയേശു, മാതാവ്, യൌസേപ്പിതാവ്, ആട്ടിടയന്മാര്‍, മാലാഖമാര്‍, ജ്ഞാനികള്‍, ആട്ടിന്‍ കുട്ടി, പശു എന്നിങ്ങനെ ക്രിസ്മസുമായി ബന്ധപ്പെട്ട എല്ലാവരുടേയും ചെറുരൂപങ്ങള്‍ അണിനിരത്തിയാണ് പുല്ക്കൂട് തയ്യാറാക്കുന്നത്.

    മണ്ണിലും വിണ്ണിലും നക്ഷത്രശോഭ നൽകി ലോകത്താകമാനം ആഘോഷത്തിന്റെ വർണ്ണ പൊലിമ വാരിവിതറുന്ന ഓരോ ക്രിസ്‌മസ്‌ രാവും  നന്‍‌മയേയും സന്തോഷത്തെയും സമാധാനത്തെയും പ്രകാശിപ്പിക്കുന്ന വിളക്കുകള്‍ തന്നെയാണ്.