കാബിനിലേക്ക് ലേസര്‍ രശ്മി പതിപ്പിച്ചു; വിമാനം നിലത്തിറക്കി പൈലറ്റ്

0

അടിയന്തിര ഘട്ടങ്ങളിൽ വിമാനം താഴെയിറക്കാറുണ്ട്. അങ്ങനത്തെ നിരവധി സാഹചര്യങ്ങൾ ഉണ്ടാകാറുമുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം പൈലറ്റ് വിമാനം നിലത്തിറക്കുന്നതിനിടയ്ക്ക് ഉണ്ടായ സംഭവം വിമാനത്തിൽ ഏറെ പരിഭാന്തി പരത്തി. കാരണം എന്താണെന്നല്ലേ? പൈലറ്റിന്റെ കാബിനിലേക്ക് ശക്തമായി ലേസർ രശ്മികൾ പായിച്ചത് പൈലറ്റിനെ പരിഭ്രാന്തിയിലാക്കി. എന്നാൽ ലേസര്‍ രശ്മി പായിച്ചയാള്‍ക്കുവേണ്ടി പോലീസിന്റെ തിരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം കൊളംബോയില്‍ നിന്ന് 146 യാത്രക്കാരുമായി ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടി ഇരുന്ന ഇന്‍ഡിഗോ വിമാനത്തിലെ കാബിനിലേക്കാണ് ശക്തിയേറിയ ലേസര്‍ രശ്മി പതിച്ചത്. ആദ്യമൊന്ന് പൈലറ്റ് പരിഭ്രമിച്ചെങ്കിലും വിമാനം സുരക്ഷിതമായി നിലത്തിറക്കാന്‍ പൈലറ്റിന് സാധിച്ചു.

വിമാനം ഇറക്കിയതിനുശേഷം പിന്നീട് എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തെ അറിയിക്കുകയായിരുന്നു. റഡാര്‍ പരിശോധനയില്‍ പലവന്‍തങ്ങള്‍ ഭാഗത്തുനിന്നാണ് ലേസര്‍ രശ്മി എത്തിയതെന്ന് കണ്ടെത്തിയിരുന്നു. ഇന്‍ഡിഗോ മാനേജ്മെന്റും എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതരും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് അന്വേഷണമാരംഭിച്ചു. വിമാനം നിലത്തിറക്കുന്ന വേളയിൽ പൈലറ്റിന് നേരെ ലേസർ പായിക്കുന്നത് ഗൗരവമേറിയ കുറ്റമാണ്. ഇത് പൈലറ്റിന്റെ കാഴ്ച മറയ്ക്കുകയും വലിയ അപകടം ക്ഷണിച്ചു വരുത്തുകയും ചെയ്യും.

ലേസർ പതിപ്പിച്ചയാൾക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് ഉദ്യോഗസ്ഥർ. സംഭവത്തിന് പിന്നിൽ അട്ടിമറി സാധ്യതയും ഉദ്യോഗസ്ഥർ തള്ളിക്കളയുന്നില്ല. പരിഭ്രമത്തിലായെങ്കിലും സ്ഥിതി വഷളാക്കാതെ വിമാനം നിലത്തിറക്കി ഈ സംഭവം പൈലറ്റും കൈകാര്യം ചെയ്തു.