താലിബാനെതിരെ ഉപരോധ നീക്കം ആരംഭിച്ച് ജി-7 രാജ്യങ്ങള്‍

1

അമേരിക്ക: താലിബാനെതിരെ ഉപരോധ നീക്കം ആരംഭിച്ച് ജി-7 രാജ്യങ്ങള്‍. ഉപരോധ നീക്കം എന്ന ബ്രിട്ടന്റെ നിര്‍ദേശത്തിന് പരസ്യപിന്തുണയുമായി അമെരിക്ക രംഗത്തെത്തി. അഫ്ഗാന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ജി-7 രാജ്യങ്ങളുടെ അടിയന്തര യോഗം ഉടന്‍ നടക്കും.

അമേരിക്ക, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, ബ്രിട്ടന്‍ എന്നിവരാണ് ജി-7 രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നത്. അഫ്ഗാനിസ്താന്‍ താലിബാന്‍ പിടിച്ചെടുത്തതോടെ രാജ്യം കടുത്ത പ്രതിസന്ധിയിലാണ്. ജീവനും ജീവിതത്തിനും വേണ്ടി നിരവധി അഫ്ഗാന്‍ പൗരന്മാരും അഫ്ഗാനില്‍ കുടുങ്ങിയ വിദേശ പൗരന്മാരും പരക്കംപായുകയാണ്. അഫ്ഗാന്‍ വിടാന്‍ പതിനായിരക്കണക്കിന് പേരാണ് വിമാനത്താവളത്തില്‍ തമ്പടിച്ചിരിക്കുന്നത്. നിരവധി രാജ്യങ്ങള്‍ അഫ്ഗാന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ സന്നധരായി രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ പ്രവേശിച്ചതിന് പിന്നാലെ ഉച്ചയോടെയാണ് അഫ്ഗാന്‍ സര്‍ക്കാര്‍ താലിബാന് കീഴടങ്ങിയെന്ന വാര്‍ത്ത പുറത്തു വരുന്നത്. താലിബാന്‍ കാബൂള്‍ വളഞ്ഞപ്പോള്‍ തന്നെ അഫ്ഗാന്‍ സര്‍ക്കാര്‍ കീഴടങ്ങുകയാണെന്ന് സൂചന വന്നിരുന്നു. താലിബാന് വഴങ്ങുന്ന സമീപനമായിരുന്നു സൈന്യത്തിന്റെ ഭാഗത്തു നിന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായത്. ഇതിന് പിന്നാലെയാണ് അഷ്‌റഫ് ഗനി രാജ്യം വിട്ടെന്ന വാര്‍ത്ത പുറത്ത് വന്നത്.