രാജ്യത്ത് 7,830 പുതിയ കോവിഡ് രോഗികള്‍; ഏഴുമാസത്തിനിടെ ഏറ്റവും കൂടിയ പ്രതിദിന നിരക്ക്

0

ന്യൂഡല്‍ഹി: ഏഴുമാസത്തിനിടെ രാജ്യത്ത് ഏറ്റവും കൂടിയ പ്രതിദിന കോവിഡ് കേസുകള്‍ രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,830 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 223 ദിവസത്തിനിടെ ഏറ്റവും കൂടിയ നിരക്കാണിത്. നിലവില്‍ 40,215 ആക്ടീവ് കേസുകളാണ്‌ രാജ്യത്തുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

16 പുതിയ മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പഞ്ചാബ്, ഡല്‍ഹി, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ രണ്ട് മരണങ്ങള്‍ വീതവും ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഓരോ മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിൽ മുമ്പുണ്ടായ അഞ്ചു മരണങ്ങള്‍ കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ കോവിഡ് മൂലമുള്ള മരണം 5,31,016 ആയി.

കഴിഞ്ഞ ദിവസം 5,676 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ നിന്ന് വലിയ വര്‍ധനവാണ് രോഗികളുടെ എണ്ണത്തിലുണ്ടായത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകള്‍ 4,47,76,002 ആയി. ആകെ കോവിഡ് രോഗികളുടെ 0.09 ശതമാനമാണ് ആ ക്ടീവ് കേസുകള്‍. രോഗമുക്തി നിരക്ക് 98.72 ശതമാനമാണ്. 1.19 ശതമാനമാണ് മരണനിരക്ക്.