രാജ്യത്ത് 82 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് ബാധിതര്‍; 24 മണിക്കൂറിനിടെ 45,230 പേർക്ക് രോഗബാധ

0

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 82 ലക്ഷം കടന്നു. 45,230 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 24 മണിക്കൂറിനിടെ 45,230 പേർക്ക് രോഗം ബാധിക്കുകയും 496 പേർ മരണമടയുകയും ചെയ്തു. അതോടെ രാജ്യത്ത് ആകെ കൊവിഡിന് കീഴടങ്ങിയവരുടെ എണ്ണം 1,22,607 ആയി. 53,285 പേർ കൂടി ഇന്നലെ രോഗമുക്തരായതോടെ രോഗമുക്തി നേടിയവർ 75 ലക്ഷം കടന്നു. കണക്കുകൾ പ്രകാരം 5,61,908 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് നിലവിൽ ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ കേസുകളുടെ എണ്ണത്തില്‍ 8,550 ന്റെ കുറവായിട്ടുണ്ട്. മരണനിരക്കിലും കുറവുകാണുന്നുണ്ട്. ലോകത്ത് യു എസ് കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. ആകെയുള്ള മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളാണ് ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങള്‍.

മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 5369 പേർക്ക് രോഗം സ്ഥിരീകരിച്ചു. 113 പേർ മരിച്ചതോടെ ആകെ മരണസംഖ്യ 44,000 കടന്നു. ദില്ലിയിൽ 5,664 പേർക്കും കർണാടകയിൽ 3652 പേർക്കും, തമിഴ്നാട്ടിൽ 2504 പേർക്കും പുതുതായി രോഗം സ്ഥീരികരിച്ചു.

അതേ സമയം കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്സിൻ അടുത്ത വർഷം രണ്ടാം പാദത്തോടെ പുറത്തിറക്കാനാണ് ലക്ഷ്യമെന്ന് ഭാരത് ബയോടെക് അറിയിച്ചു. മൂന്നാം ഘട്ട പരീക്ഷണം ആരംഭിക്കാനിരിക്കെയാണ് ഭാരത് ബയോടെക് ഈക്കാര്യം വ്യക്തമാക്കിയത്. വാക്‌സിൻ വിപണിയിൽ എത്തിക്കണമെങ്കിൽ ഇന്ത്യൻ റെഗുലേറ്ററി അതോറിറ്റിയുടെ അനുമതി ആവശ്യമാണ്. അനുമതിയ്ക്കായി ഉടൻ ഭാരത് ബയോടെക് അതോറിറ്റിയെ സമീപിക്കുമെന്നാണ് സൂചനകൾ.