വാക്സീൻ നിർബന്ധമാക്കി ഒമാൻ

1

മസ്കത്ത്: കോവിഡ് വീണ്ടും വ്യാപിക്കുന്നതിന്റെയും ഒമിക്രോൺ വകഭേദം പടരുന്നതിന്റെയും പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങൾ വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കുന്നു.

ഒമാനിൽ പൊതുസ്ഥലങ്ങളിലും ഓഫിസുകളിലും പ്രവേശിക്കാനും 18 വയസ്സ് കഴിഞ്ഞ വിദേശികൾക്കു രാജ്യത്തെത്താനും 2 ഡോസ് വാക്സീൻ നിർബന്ധമാക്കി. 72 മണിക്കൂറിനകമുള്ള ആർടി പിസിആർ നെഗറ്റീവ് റിപ്പോർട്ട് കരുതണം. വാക്‌സീനെടുക്കാൻ ആരോഗ്യപ്രശ്‌നമുള്ളവർ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

അസ്ട്രസെനക (കോവിഷീൽഡ്), കോവാക്സിൻ, ഫൈസർ, ജോൺസൺ ആൻഡ് ജോൺസൺ, മൊഡേണ, സ്പുട്നിക്-V, സിനോവാക്, സിനോഫാം എന്നിവയാണ് ഒമാൻ അംഗീകരിച്ച വാക്സീനുകൾ.അബുദാബിയിൽ ഗ്രീൻപാസും 48 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും ഉള്ളവർക്കേ പൊതുപരിപാടികളിൽ പങ്കെടുക്കാൻ അനുമതിയുള്ളൂ.

വാക്സിനേഷന്റെയും പിസിആർ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണു ഗ്രീൻപാസ് ലഭിക്കുക. മറ്റു എമിറേറ്റിൽനിന്ന് അബുദാബിയിലേക്കു വരുന്നവർക്കു കോവിഡ് പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.കുവൈത്തിൽ എത്തുന്നവർക്ക് 3 ദിവസം നിർബന്ധിത ക്വാറന്റീൻ ‌നിലവിൽ ‌വന്നു. 72 മണിക്കൂറിനു ശേഷം ‌പിസിആർ പരിശോധനയിൽ നെഗറ്റീവ് ആയാൽ പുറത്തിറങ്ങാം. പോസിറ്റീവ് ആണെങ്കിൽ 10 ദിവസം ക്വാറന്റീനിൽ തുടരണം.