കൊവിഡ് അവലോകന യോ​ഗം ഇന്ന്

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് അവലോകന യോഗം ചേരും. കഴിഞ്ഞ അവലോകന യോഗത്തിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കിയ നിയന്ത്രണങ്ങൾ ഫലപ്രദമാണോ എന്ന് യോഗം വിലയിരുത്തും. അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി ഓൺലൈൻ വഴി യോഗത്തിൽ പങ്കെടുക്കും.

സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. കഴിഞ്ഞ ദിവസം 45,499 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ടിപിആർ 44.88 ശതമാനത്തിലെത്തി. നാല് ദിവസം കൊണ്ട് രോഗബാധിതരായത് 1,78,820 പേർ.എറണാകുളം ജില്ലയിൽ മാത്രം പ്രതിദിന കേസുകൾ പതിനൊന്നായിരം കടന്നു.

ഈ അതിതീവ്രവ്യാപനത്തെ ഗൗരവത്തോടെയാണ് സർക്കാരും നോക്കിക്കാണുന്നത്. ടിപിആർ ഒഴിവാക്കി ആശുപത്രിയിലെ കൊവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലകളിൽ നിയന്ത്രണം പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ അവലോകന യോഗമാണ് ഇന്ന് ചേരുന്നത്. പുതിയ നിയന്ത്രണത്തിന് ശാസ്ത്രീയ പിൻബലമില്ലെന്ന വിമർശനം ശക്തമാണ്. ഏറെ നാളുകൾക്ക് ശേഷം ഏർപെടുത്തിയ ഞായറാഴ്ച്ച നിയന്ത്രണം ഇന്നലെ സമ്പൂർണമായിരുന്നു. പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷമുള്ള സാഹചര്യം യോഗം വിലയിരുത്തും.

കൂടുതൽ നിയന്ത്രണങ്ങൾ ഉടൻ പ്രഖ്യാപിക്കാൻ സാധ്യതയില്ല. ആൾക്കൂട്ടം ഒഴിവാക്കാനുള്ള കർശനമായ ഇടപെടലുകൾ ഉണ്ടായേക്കും. രോഗ വ്യാപന തോത് ഉയരുമ്പോഴും ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണം കുറഞ്ഞു നിൽക്കുന്നതാണ് സർക്കാരിനുള്ള ഏക ആശ്വാസം. അതേസമയം ആരോഗ്യപ്രവർത്തകർക്ക് ഇടയിലും പൊലീസുകാർക്കിടയിലും രോഗവ്യാപനം രൂക്ഷമാകുന്നത് വെല്ലുവിളിയാണ്.