വീണ്ടും കോപ്പിയടി വിവാദം; ഫെയ്‌സ്ബുക്ക് ബയോയിലെ വരികള്‍ മോഷ്ടിച്ചുവെന്ന ആരോപണത്തില്‍ ദീപയുടെ മറുപടി ഇങ്ങനെ

1

ഫെയ്‌സ്ബുക്ക് ബയോ ആയി കൊടുത്തിരിക്കുന്ന വരികള്‍ മോഷ്ടിച്ചതാണെന്ന പുതിയ ആരോപണത്തിന് മറുപടിയുമായി അധ്യാപിക ദീപ നിശാന്ത്. ”പട്ടടത്തീ കെട്ടുപോകിലും പോകട്ടെ മഴയത്ത് വേണം മടങ്ങാന്‍” എന്ന വരികളാണ് ദീപ നിശാന്ത് ഫെയ്‌സ്ബുക്ക് ബയോ ആയി നല്‍കിയിരുന്നത്. ഇത് കേരള വര്‍മ കോളജിലെ തന്നെ പൂര്‍വവിദ്യാര്‍ത്ഥി ആയ ശരത് ചന്ദ്രന്റെ വരികള്‍ അടിച്ചുമാറ്റിയതാണെന്നാണ് ആരോപണമുയര്‍ന്നത്.

കേരളവര്‍മ്മ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ സംഗീത സുഷമാ സുബ്രമഹ്ണ്യനാണ് ആരോപണവുമായി രംഗത്ത് വന്നിരുന്നത്.
കേരളവര്‍മയിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ശരത് ചന്ദ്രന്റെ കവിതയാണ് ദീപാ നിശാന്ത് ബയോ ആയി നല്‍കിയിരുന്നത്. കടപ്പാട് വെയ്ക്കാതെയാണ് ബയോ നല്‍കിയിരുന്നത്. ഇത് വന്‍ വിമര്‍ശനത്തിന് കാരണമായതോടെ ഫെയ്‌സ്ബുക്കിലെ ബയോ ദീപാ നിശാന്ത് നീക്കി.

പൂര്‍വ വിദ്യാര്‍ത്ഥിനിയുടെ ആരോപണത്തിനുള്ള മറുപടിയില്‍ വരികള്‍ തന്റേതല്ലെന്ന് ദീപ സ്ഥിരീകരിച്ചു. ഇഷ്ടപ്പെട്ട വരികള്‍ ഫോട്ടോയുടെ അടിക്കുറിപ്പായും ബയോ ആയും ഫെയ്‌സ്ബുക്കിലും വാട്‌സ്ആപ്പിലും ഇടാറുണ്ട്. പലപ്പോഴും രചയിതാവിന്റെ പേരു പോലും ഓര്‍ക്കണമെന്നില്ല. അതൊരു ക്രിമിനല്‍ കുറ്റമായി കണ്ട് ആഘോഷിക്കുന്നവരുടെ മനോനിലയെപ്പറ്റി സഹതാപമുണ്ടെന്നും ദീപ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
നേരത്തെ യുവകവി എസ്. കലേഷിന്റെ കവിത മോഷ്ടിച്ച സംഭവത്തില്‍ ദീപ നിശാന്ത് വിവാദത്തിലായിരുന്നു. അങ്ങനെയിരിക്കെ മരിച്ചു പോയി ഞാന്‍ നീ എന്ന പേരിലുള്ള കലേഷിന്റെ കവിത അധ്യാപക സംഘടനയുടെ സര്‍വീസ് മാഗസിനിലാണ് ദീപയുടെ പേരില്‍ അച്ചടിച്ചു വന്നത്. ആദ്യം മോഷണ ആരോപണം നിഷേധിച്ച ദീപ പിന്നീട് കുറ്റം സമ്മതിക്കുകയും ശ്രീചിത്രന്‍ എം.ജെ തനിക്ക് കവിത തന്നതാണെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.