മദ്യം കൊടുത്തില്ല: വിമാന ജീവനക്കാരന്റെ മുഖത്തു തുപ്പി; ഐറിഷ് വനിതയ്ക്ക് തടവുശിക്ഷ

0

ലണ്ടൻ: വിമാനയാത്രക്കിടെ കൂടുതൽ മദ്യം ആവിശ്യപെട്ടപ്പോൾ നൽകാത്തതിന് ജീവനക്കാരനെ അസഭ്യം വിളിക്കുകയും മുഖത്തു തുപ്പുകയും ചെയ്ത ഐറിഷ് വനിതയ്ക്ക് ആറു മാസം തടവുശിക്ഷ. സിമോൺ ബേൺസ് എന്ന അഭിഭാഷകയെ ആണ് ലണ്ടൻ കോടതി ശിക്ഷിച്ചത്. കഴിഞ്ഞ നവംബറിൽ മുംബൈയിൽനിന്നു ലണ്ടനിലേക്കു പറന്ന എയർ ഇന്ത്യ വിമാനത്തിലാണു സിമോൺ ബേൺസ് മദ്യപിച്ചു ലക്കുകെട്ട് ജീവനക്കാരെ അധിക്ഷേപിച്ചത്.

‘മദ്യപിച്ച് ലക്കുകെട്ട്, ഔചിത്യമില്ലാതെ പെരുമാറുന്നവരുമായി വിമാനയാത്ര നടത്തുന്നത് അത്യന്തം അപകടകരമാണ്. മറ്റുള്ളവരുടെ സുരക്ഷ കൂടി ഇക്കൂട്ടർ അപകടത്തിലാക്കും. വിമാന ജീവനക്കാരിൽ ഒരാളുടെ മുഖത്തു തുപ്പുന്നത് അയാളെ അപമാനിക്കുന്ന ലജ്ജാകരമായ പ്രവൃത്തിയാണ്.വിമാനജീവനക്കാരനെ പ്രതി വംശീയമായും അധിക്ഷേപിച്ചു’– വിധി പ്രസ്താവിക്കവെ ജഡ്ജി നിക്കോളാസ് വൂഡ് പറഞ്ഞു. ആറുമാസത്തെ തടവ് ശിക്ഷയ്ക്ക് പുറമെ 300 പൗണ്ട് അധിക്ഷേപിക്കപ്പെട്ട വ്യക്തിക്കു പിഴയായി നൽകണമെന്ന് കൂടി കോടതി ഉത്തരവിട്ടു.

ഉത്തര അയർലൻഡിൽ ജനിച്ച സിമോൺ ഇംഗ്ലണ്ടിലെ ഹോവിലാണു താമസിച്ചിരുന്നത്. താൻ പ്രശസ്തയായ ഒരു ക്രിമിനൽ ലോയറാണെന്ന് പറഞ്ഞു ജീവനക്കാരോട് സിമോൺ തട്ടിക്കയറുന്ന വീഡിയോ വൈറലായിരുന്നു. അമിതമായ മദ്യപിച്ച യാത്രക്കാരി വീണ്ടും ഒരു ബോട്ടിൽ വൈൻ ചോദിച്ചതാണു സംഭവങ്ങളുടെ തുടക്കം. പിനീട് വാക്കുതർക്കത്തിനൊടുവിൽ ഹീത്രൂവിൽ വിമാനം ലാൻഡ് ചെയ്തപ്പോൾ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.