യാത്രക്കാരെ വെള്ളം കുടിപ്പിച്ച് എയർ ഇന്ത്യ; വിമാനം പുറപ്പെട്ടത് 35 മണിക്കൂറിലേറെ വൈകി

0

യാത്രക്കാരെ വെള്ളംകുടിപ്പിച്ച് എയർ ഇന്ത്യ വിമാനം. ശനിയാഴ്ച ഉച്ചയ്ക്കു ഒന്നരയ്ക്കു പുറപ്പെടേണ്ട വിമാനം ദുബായിൽ നിന്നും പുറപ്പെട്ടത് ഞായറാഴ്ച്ച രാത്രി പതിനൊന്നുമണിയോടെ സ്ത്രീകളും കുട്ടികളും രോഗികളുമടക്കം നൂറിലേറെ യാത്രക്കാരെയാണ് എയർ ഇന്ത്യ 934 ഡ്രീം ലൈനർ വിമാനം വലച്ചത്.

വൈകിട്ടോടെ യാത്രക്കാരെ ഹോട്ടലിൽ നിന്നു വിമാനത്താവളത്തിലെത്തിച്ചെങ്കിലും പറക്കൽ വീണ്ടും അനിശ്ചിതമായി നീളുകയായിരുന്നു. എ സി പ്രവർത്തിക്കാത്ത 3 മണിക്കൂറോളമാണ് പിഞ്ചു കുഞ്ഞുങ്ങളടക്കം ചുട്ടുപൊള്ളുന്ന ചൂടിൽ വിയർത്തൊലിച്ച് കാത്തുനിന്നത്.

ബോർഡിങ് പാസ് നൽകി യാത്രക്കാരെ വിമാനത്തിൽ കയറ്റി മൂന്നു മണിക്കൂറിനുശേഷം, സാങ്കേതിക തകരാറെന്നു പറഞ്ഞു പുറത്തിറക്കി. തുടർന്ന് ഹോട്ടലിലേക്ക് മാറ്റി. യാത്രക്കാർ പ്രതിഷേധിച്ചെങ്കിലും കൃത്യമായ വിവരങ്ങൾ കൈമാറാൻ അധികൃതർ തയ്യാറായില്ലെന്നാണ് ആരോപണം.എയർ ഇന്ത്യ 934 ഡ്രീം ലൈനർ വിമാനത്തിലെ യാത്രക്കാരാണ് ദുരിതത്തിനിരയായത്.

കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ വ്യോമയാന സഹമന്ത്രി ഹർദീപ് സിങ് പുരിയുമായി വിഷയത്തെ കുറിച്ച് ചർച്ച നടത്തി വിമാനം ഇന്നലെ യുഎഇ സമയം വൈകിട്ട് ഏഴരയ്ക്കു പുറപ്പെടുമെന്നും അറിയിച്ചിരുന്നു. എൻജിനീയർമാരെത്തി അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ഇൗ സമയത്ത് പറക്കാൻ സാധിച്ചില്ല.

അവധിക്കാലമായതിനാൽ തന്നെ മലയാളികൾ അടക്കം നിരവധി പ്രവാസി കുടുംബങ്ങളാണ് എയർ ഇന്ത്യയെ ആശ്രയിക്കുന്നത്.