ആനകൾ മനുഷ്യരല്ല, മനുഷ്യാവകാശങ്ങളുമില്ല: യുഎസ് കോടതി

0

ന്യൂയോർക്ക്: ആനകൾ മനുഷ്യരല്ലെന്നും നിയമപരമായി മനുഷ്യർക്കുള്ള അവകാശങ്ങളില്ലെന്നും യുഎസ് കോടതി. കൊളറാഡോ മൃഗശാലയിലെ അഞ്ച് ആഫ്രിക്കൻ ആനകളെ വനത്തിൽ തുറന്നുവിടണമെന്ന് ആവശ്യപ്പെട്ട് മൃഗസ്നേഹി സംഘടനകൾ നൽകിയ ഹർജിയിലാണു കൊളറാഡോ സുപ്രീം കോടതിയുടെ പരാമർശം.

മൃഗസ്നേഹി സംഘടന നൽകിയ ഹേബിയസ് കോർപ്പസ് തള്ളിയ കോടതി, ആനകൾ മനുഷ്യരല്ലാത്തിടത്തോളം നിയമപരമായി മനുഷ്യർക്കുള്ള അവകാശങ്ങൾ നൽകാനാവില്ലെന്നും വ്യക്തമാക്കി.

മിസ്സി, കിംബ, ലക്കി, ലൗലൗ, ജംബോ എന്നീ പേരുകളുള്ള ആനകളെ മൃഗശാലയിൽ പാർപ്പിക്കുന്നത് ഫലത്തിൽ തടവിലാക്കിയതിനു തുല്യമെന്നും അവയ്ക്ക് സ്വതന്ത്രമായി ജീവിക്കാൻ അവകാശമുണ്ടെന്നും വാദിച്ചാണു മൃഗസ്നേഹി സംഘടന ദ നോൺഹ്യൂമൻ റൈറ്റ്സ് പ്രോജക്റ്റ് (എൻആർപി) കോടതിയെ സമീപിച്ചത്.

മൃഗശാലയിലെ തടവിൽ ആനകൾ കടുത്ത മാനസിക സമ്മർദം നേരിട്ടുണ്ടെന്നായിരുന്നു ഇവരുടെ വാദം. ഹേബിയസ് കോർപ്പസ് ഏകകണ്ഠമായി തള്ളിയ ആറംഗ ബെഞ്ച്, മൃഗങ്ങൾ വൈജ്ഞാനികമായും സാമൂഹികമായും മനഃശാസ്ത്രപരമായും എത്ര പരിഷ്കൃതരാണെങ്കിലും മനുഷ്യരല്ലെന്നു വ്യക്തമാക്കി. ആനകൾക്ക് എല്ലാ വിധത്തിലുള്ള സംരക്ഷണവും ഉറപ്പാക്കുന്നുണ്ടെന്നും എൻആർപിയുടെ ഹർജിക്കു പിന്നിൽ ഗൂഢതാത്പര്യങ്ങളുണ്ടെന്നും മൃഗശാലാ അധികൃതർ പറഞ്ഞു.