കൊറോണ രോഗികള്‍ക്ക് രോഗത്തെ അതിജീവിച്ചവരില്‍ നിന്ന് രക്തം നല്‍കാന്‍ ഒരുങ്ങി യുഎസ്

0

വാഷിങ്ടണ്‍: കൊറോണവൈറസ് ബാധിച്ച് ഗുരുതമായി ചികിത്സയില്‍ തുടരുന്ന രോഗികള്‍ക്ക് രോഗത്തെ അതിജീവിച്ചവരില്‍ നിന്ന് രക്തം നല്‍കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കും. പുതിയ അടിയന്തിര പ്രോട്ടോക്കാള്‍ പ്രകാരം രോഗം അതിജീവിച്ചവരില്‍ നിന്ന് പ്ലാസ്മ നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് അനുവാദം നല്‍കി.

കോണ്‍വലെസെന്റ് പ്ലാസ്മ എന്നാണ് ഈ ചികിത്സയുടെ പേര്. ആധുനിക വാക്‌സിനുകള്‍ക്കും ആന്റിവൈറല്‍ മരുന്നുകള്‍ക്കും മുമ്പുള്ള യുഗത്തിലെ പകര്‍ച്ചാവ്യാധിക്ക് ഈ ചികിത്സാ രീതി ഉപയോഗിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. കൂടുതല്‍ വിദഗ്ദ്ധ ചികിത്സാരീതികള്‍ വികസിപ്പിക്കുന്നതുവരെ കൊറോണ വൈറസിനെ നേരിടാനുള്ള ഏറ്റവും നല്ല പ്രതീക്ഷയായിരിക്കും ഇതെന്നും ചില വിദഗ്ധര്‍ വാദിക്കുന്നുണ്ട്.

രോഗമുക്തി നേടിയവരുടെ രക്തത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ആന്റിബോഡി അടങ്ങിയ പ്ലാസ്മ ഉപയോഗിച്ച് കൊറോണ വൈറസ് രോഗികള്‍ക്ക് ചികിത്സ ആരംഭിക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എഫ്ഡിയുടെ തീരുമാനം. ഇതൊരു പുതിയ ആശയമല്ലെന്നും നൂറുവര്‍ഷത്തിലേറെ പഴക്കമുള്ള രീതിയാണെന്നും വാഷിങ്ടണ്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ജെഫ്രി ഹെന്‍ഡേഴ്‌സണ്‍ പറഞ്ഞു.