നടി വിജയലക്ഷ്മി തീവ്രപരിചരണ വിഭാഗത്തിൽ; ചികിത്സയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് സഹോദരി

1

തമിഴ്, തെലുങ്ക്, മലയാളം, കന്നട സിനിമകളില്‍ ഒരു കാലത്ത് സജീവമായിരുന്ന നടി വിജയലക്ഷ്മി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മോഹന്‍ലാലിനൊപ്പം ദേവദൂതന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് വിജയലക്ഷ്മി. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആശുപത്രിയിലാക്കിയിരിക്കുന്ന വിജയലക്ഷ്മിയുടെ ചികിത്സയ്ക്ക് ആവശ്യമായ പണം ഇല്ലാതെ കുടുംബം ബുദ്ധിമുട്ടുകയാണെന്നും വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്.

നടിയുടെ ചികിത്സയ്ക്ക് പണമില്ലെന്നാണ് സഹോദരി ഉഷ ദേവി പറയുന്നത്. ഞങ്ങളുടെ അമ്മയ്ക്ക് കഴിഞ്ഞ വര്‍ഷം ഒരു രോഗം ബാധിച്ചു. തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന പണമെല്ലാം അതിനുവേണ്ടി ചെലവായെന്നും. അസുഖം മൂലം അഭിനയ രംഗത്തുനിന്നും വിട്ടുനിൽക്കുന്ന വിജയലക്ഷ്മിയെ സിനിമാലോകം പണം തന്ന് സഹായിക്കണമെന്നും അവർ പറഞ്ഞു.

1997 ല്‍ കന്നട സിനിമയിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച വിജയലക്ഷ്മി തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ഫ്രണ്ട്‌സ് എന്ന സിനിമയുടെ തമിഴ് പതിപ്പില്‍ വിജയ്, സൂര്യ എന്നിവര്‍ക്കൊപ്പം അമുത എന്ന കഥാപാത്രത്തെ വിജയലക്ഷ്മി വിജയലക്ഷ്മി അവതരിപ്പിച്ചിരുന്നു. ഹിപ്പ് ഹോപ്പ് ആദിയുടെ മീസയാ മുറുക്കു എന്ന സിനിമയിലാണ് ഇവര്‍ അവസാനമായി അഭിനയിച്ചത്.

നേരത്തെ കന്നഡ നടന്‍ സുര്‍ജന്‍ ലോകേഷുമായി പ്രണയത്തിലായിരുന്നു വിജയലക്ഷ്മി. വിവാഹനിശ്ചയത്തില്‍ വരെയെത്തിയ ഈ ബന്ധം പക്ഷേ തകര്‍ന്നു. ഇതിനുശേഷം തമിഴ് സംവിധായകന്‍ സീമാനുമായി വിജയലക്ഷ്മി അടുപ്പത്തിലായിരുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു.

അച്ഛന്റെ മരണത്തിനു പിന്നാലെ വിജയലക്ഷ്മി ആത്മഹത്യ ശ്രമം നടത്തിയിരുന്നതായും വാര്‍ത്തകളുണ്ട്. സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതും വ്യക്തി ജീവിതത്തില്‍ തിരിച്ചടികള്‍ നേരിട്ടതും അവരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണവും ഇതൊക്കെയാണെന്നു പറയുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കാനും കാരണമായിരുന്നു.