ഫ്ലാറ്റുകളിൽ മരണമണി മുഴങ്ങുന്നതിന് മുൻപേ…

0

കേരളത്തിൽ ഇനി ഉണ്ടാകാൻ പോകുന്ന വലിയ ദുരന്തം എതെങ്കിലും ബഹുനില കെട്ടിടത്തിലെ അഗ്നിബാധ ആയിരിക്കുമെന്ന് ഞാൻ പറഞ്ഞുതുടങ്ങിയിട്ട് കുറച്ചു കാലമായി. പുലി വരുന്നേ, പുലി വരുന്നേ… എന്നുപറഞ്ഞ് ആളുകളെ പറ്റിച്ചിരുന്ന പയ്യനെ, യഥാർത്ഥത്തിൽ പുലി വന്നപ്പോൾ ആളുകൾ ശ്രദ്ധിച്ചില്ല.

അതുപോലെ കേരളത്തിലെ ഉയർന്ന കെട്ടിടങ്ങളിൽ ഏതെങ്കിലും ഒന്നിൽ അഗ്നിബാധ ഉണ്ടാകുമെന്നും, അതിനെ എങ്ങനെ നേരിടണമെന്ന് ഉയർന്ന കെട്ടിടങ്ങളിൽ ജീവിക്കുന്നവരും ജോലി ചെയ്യുന്നവരും പരിശീലിച്ചിട്ടില്ലെന്നും, ഉയർന്ന കെട്ടിടങ്ങളിൽ അഗ്നിബാധയെ നേരിടാനുള്ള പരിശീലനവും ഉപകരണങ്ങളും നമ്മുടെ ഫയർ സർവീസിന്റെ കയ്യിൽ ഇല്ല എന്നും, ഇക്കാരണങ്ങളാൽ അത് ഡസൻ കണക്കിന് ആളുകളെ കൊല്ലുന്ന ഒരു ദുരന്തമായി മാറുമെന്നുമാണ് ഞാൻ പറയുന്നത്.

ഇത് എപ്പോഴെങ്കിലും സംഭവിക്കുമെന്നതിൽ എനിക്ക് ഒരു സംശയവുമില്ല. എന്ന് സംഭവിക്കും, എവിടെ സംഭവിക്കും, എത്ര ആളുകൾ മരിക്കും എന്നതൊക്കെയാണ് സംശയമുള്ള കാര്യങ്ങൾ. വിദൂരമല്ലാത്ത ഈ ദുരന്തം ഒഴിവാക്കാൻ എത്ര പറഞ്ഞിട്ടും അടിസ്ഥാനപരമായ ഒരു മാറ്റം അധികാരികൾ ഉൾപ്പടെയുള്ള ആളുകളിൽ ഉണ്ടാകുന്നില്ല എന്നതാണ് എന്നെ വിഷമിപ്പിക്കുന്നത്.

‘മറ്റുള്ളവരുടെ അനുഭവത്തിൽ നിന്നു നാം പാഠങ്ങൾ പഠിക്കണം, എല്ലാ പാഠങ്ങളും സ്വന്തം അനുഭവത്തിൽ നിന്നും തന്നെ പഠിക്കാൻ പോയാൽ നമുക്ക് അധികം ആയുസ്സ് ഉണ്ടാവില്ല’ എന്ന് ചാണക്യ വചനമുണ്ട്.

അതിനാൽ ഉയർന്ന കെട്ടിടങ്ങളിലെ അഗ്നിബാധയെപ്പറ്റി ഏറ്റവും പുതിയ പാഠങ്ങൾ പറയാം.

ലണ്ടനിൽ നിന്നുള്ള അനുഭവ പാഠങ്ങളാണ്.

1873 ലാണ് ലണ്ടനിൽ ആദ്യമായി ആളുകൾക്ക് താമസിക്കാനുള്ള പത്തു നിലയിൽ മുകളിലുള്ള ആദ്യത്തെ കെട്ടിടം ഉണ്ടാക്കിത്തുടങ്ങിയത്. ഇപ്പോൾ നൂറു കണക്കിനായി. മുപ്പത് നിലയിൽ മുകളിൽ ഉയരമുള്ള – ആളുകൾ താമസിക്കുന്ന കെട്ടിടങ്ങൾ തന്നെ അറുപതുണ്ട്. അവിടെ മുന്നൂറു മീറ്ററിന് മുകളിൽ ഉയരമുള്ള കെട്ടിടങ്ങളിൽ പോലും ആളുകൾ താമസിക്കുന്നുണ്ട്. അപ്പോൾ ഈ ഉയർന്ന കെട്ടിടങ്ങൾ ലണ്ടൻ നഗരത്തിനും നഗരവാസികൾക്കും പുത്തരിയല്ല.

1865 ലാണ് ലണ്ടൻ ഫയർ ബ്രിഗേഡ് രൂപീകരിച്ചത്. ഇപ്പോൾ നൂറ്റി രണ്ടു ഫയർ സ്റ്റേഷനുകളും അയ്യായിരം ഫയർ ഓഫിസർമാരുമായി ലോകത്തെ തന്നെ ഏറ്റവും വലിയ അഗ്നിസുരക്ഷാ സേനകളിൽ ഒന്നാണിത്. ഓരോ വർഷവും പതിനായിരക്കണക്കിന് അഗ്നിബാധകൾ ഇവർ കൈകാര്യം ചെയ്യുന്നു.

ഈ ലണ്ടനിലാണ് 2017 ജൂൺ പതിനാലാം തീയതി വെറും ഇരുപത്തിനാലു നില ഉയരമുള്ള ഗ്രീൻഫെൽ ടവർ എന്ന കെട്ടിടത്തിൽ നിന്നും ഒരു എമെർജൻസി കോൾ വരുന്നത്. അത്തരത്തിലുള്ള ഒന്നര ലക്ഷത്തിലധികം കോളുകളാണ് ഒരു വർഷം ലണ്ടൻ ഫയർ ബ്രിഗേഡിന്റെ കണ്ട്രോൾ റൂം കൈകാര്യം ചെയ്യുന്നത്.

കാര്യം നിസ്സാരമാണ്. നാലാം നിലയിലുള്ള ഒരു ഫ്ളാറ്റിലെ ഫ്രീസറിൽ നിന്നും പുക പുറത്തേക്ക് വരുന്നു. വീട്ടുടമയാണ് രാത്രി 12:54 ന് ലണ്ടൻ ഫയർ ബ്രിഗേഡിൽ വിളിച്ചു പറയുന്നത്. വീട്ടിലെ ഫ്രീസറിൽ നിന്നും പുക വരുന്നു. ഒരു വർഷം മുപ്പതിനായിരം അഗ്നിബാധ കൈകാര്യം ചെയ്യുന്ന ഫയർ സർവീസിനിത് പൂ പറിക്കുന്നത് പോലെ നിസ്സാരമാണ്.

അഞ്ചു മിനിറ്റിനകം അഗ്നിശമന സേന ഗ്രീൻഫെൽ ടവറിൽ എത്തി.

പിന്നെ എല്ലാം പെട്ടെന്നാകേണ്ടതായിരുന്നു. നാലാം നിലയിൽ എത്തിപ്പറ്റാൻ അത്ര ബുദ്ധിമുട്ടില്ല. ഒരു ചെറിയ അഗ്നിബാധയാണ്, ഒന്നോ രണ്ടോ ഫയർ എൻജിൻ കൊണ്ട് കൈകാര്യം ചെയ്യാവുന്നതാണ്.

പക്ഷെ കാര്യങ്ങൾ അങ്ങനെയല്ല തീർന്നത്. രാത്രി ഒരുമണി കഴിഞ്ഞ് എട്ടു മിനുട്ടായപ്പോൾ ഫ്ലാറ്റിന്റെ അടുക്കളയിൽ നിന്നും അഗ്നിബാധ ജനൽ വഴി പുറത്തെത്തി. അത് പിന്നെ വേഗത്തിൽ കെട്ടിടത്തെയാകെ പൊതിഞ്ഞു, ഇരുന്നൂറ്റി അൻപത് ഫയർ സർവീസ് ഓഫിസർമാരും എഴുപത് ഫയർ എൻജിനുകളും ഉൾപ്പെട്ടിട്ടും അഗ്നിബാധ പൂർണ്ണമായും നിയന്ത്രിക്കാൻ അറുപത് മണിക്കൂറുകൾ എടുത്തു. ഇരുപത് ആംബുലൻസുകളുമായി ലണ്ടനിലെ പാരാമെഡിക്കൽ സംവിധാനമാകെ ഇടപെട്ടിട്ടും ടവറിൽ ഉണ്ടായിരുന്ന ഇരുന്നൂറ്റി തൊണ്ണൂറ്റി ഏഴു താമസക്കാരിൽ എഴുപത്തിരണ്ട് പേർ അഗ്നിബാധയിൽ കൊല്ലപ്പെട്ടു. എഴുപത്തിനാലുപേർ ആശുപത്രിയിലും ആയി.

ഞാൻ പറഞ്ഞുവരുന്നത് ഉയർന്ന കെട്ടിടങ്ങൾ നിർമ്മിച്ചും അതിൽ ജീവിച്ചും നൂറ്റാണ്ടിൽ ഏറെ പഴക്കമുള്ള ഒരു നഗരത്തിൽ, നൂറ്റന്പത് വർഷത്തെ പഴക്കവും, പരിചയവും, ആയിരക്കണക്കിന് ഫയർ സർവീസ് ഓഫീസർമാരും ആവശ്യത്തിന് വിഭവങ്ങളുമുള്ള ഒരു നഗരത്തിൽ താരതമ്യേന ഒരു ചെറിയ കെട്ടിടത്തിൽ ഉണ്ടായ നിസ്സാരമായ അഗ്നിബാധ എഴുപത് പേരുടെ ജീവൻ എടുത്തെങ്കിൽ, ഇതൊന്നുമില്ലാത്ത കേരളത്തിലെ കൊച്ചിയിലോ ഉയർന്ന കെട്ടിടങ്ങളുള്ള മറ്റു നഗരങ്ങളിലോ ഗ്രാമങ്ങളിലോ ഒരു അഗ്നിബാധ ഉണ്ടായാൽ എന്താകും സ്ഥിതി?

ദുരന്തത്തെ തുടർന്ന് ബ്രിട്ടീഷ് സർക്കാർ വിശദമായ അന്വേഷണം പ്രഖ്യാപിച്ചു. അതിൻറെ ഒന്നാം ഘട്ട റിപ്പോർട്ട് ഒക്ടോബർ അവസാനത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉയർന്ന കെട്ടിടങ്ങൾ ഉണ്ടാക്കുന്നവർ പാലിക്കേണ്ട നിയമങ്ങൾ, അതിൽ താമസിക്കുന്നവർ ചെയ്യേണ്ട കാര്യങ്ങൾ, ഫയർ സർവീസിലെ കൺട്രോൾ റൂം മുതൽ ഓൺ സൈറ്റ് കമാണ്ടർ വരെ ചെയ്യേണ്ട കാര്യങ്ങൾ, വിവിധ വകുപ്പുകൾ എങ്ങനെയാണ് കാര്യങ്ങൾ ഏകോപിപ്പിക്കേണ്ടത് എന്നിങ്ങനെ അനവധി വിശദമായ നിർദ്ദേശങ്ങൾ ഇനി അവിടെ നിയമമാകും.

ഈ നിർദ്ദേശങ്ങളെല്ലാം ലണ്ടനിലെ ആളുകളേയും അധികാരികളേയും ഉദ്ദേശിച്ചുള്ളതാണെങ്കിലും ദുരന്ത സാധ്യത നമുക്കും ഉള്ളതിനാൽ നമ്മുടെ ടൌൺ പ്ലാനിങ്ങ് വകുപ്പും, മുനിസിപ്പാലിറ്റി/പഞ്ചായത്ത് കെട്ടിട നിർമ്മാണ വകുപ്പുകളും, ദുരന്തനിവാരണ അതോറിറ്റിയും പോലീസും ഫയർ സർവീസും ഈ പാഠങ്ങൾ അവരുടെ ഡിപ്പാർട്ട്മെന്റിൽ ചർച്ചയാക്കണം.

ഞാൻ എപ്പോഴും പറയുന്നത് പോലെ നമ്മുടെ സുരക്ഷ ആത്യന്തികമായി നമ്മുടെ കയ്യിലാണ്. അതുകൊണ്ട് ഫ്ലാറ്റുകളിൽ താമസിക്കുന്നവർ മിനിമം ചെയ്യേണ്ട കാര്യങ്ങൾ പറയാം. (ഇത് ഗ്രീൻഫെൽ ടവർ അന്വേഷണക്കമ്മീഷൻറെ നിർദ്ദേശങ്ങളല്ല).

  1. വീട്ടിൽ അഗ്നിബാധ ഉണ്ടാകാനുള്ള സാദ്ധ്യതകൾ ഒഴിവാക്കണം
  2. ഓരോ വീട്ടിലും അടുക്കളയിൽ ഒരു ഫയർ ബ്ലാങ്കറ്റ് എങ്കിലും വേണം. ചെറിയ പ്രശ്നങ്ങൾ പരിഹരിക്കാനും വലുതാക്കാതെ നോക്കാനും അതുകൊണ്ട് സാധിച്ചേക്കും.
  3. ഫ്ളാറ്റിലെ അഗ്നിസുരക്ഷാ ഉപകരണങ്ങൾ കാലാകാലത്ത് ഇൻസ്‌പെക്ഷൻ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണം
  4. ഫ്ലാറ്റിൽ സ്വന്തമായി നടക്കാൻ കഴിവില്ലാത്ത എത്രപേർ ഏതൊക്കെ ഫ്ലാറ്റുകളിലുണ്ട് എന്ന കാര്യം സെക്യൂരിറ്റിക്കാർക്ക് അറിവുണ്ടായിരിക്കണം
  5. കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ ഏതൊക്കെ ഫ്ലാറ്റുകളിൽ ആളുകൾ ഉണ്ട്, ഏതൊക്കെ ഒഴിഞ്ഞുകിടക്കുകയാണ് എന്നുള്ള കാര്യം സെക്യൂരിറ്റിക്കാർക്ക് അറിവുണ്ടായിരിക്കണം.
  6. വർഷത്തിൽ രണ്ടുപ്രാവശ്യം എങ്കിലും ഇവാക്വേഷൻ എക്സർസൈസ് നടത്തണം.
  7. വർഷത്തിൽ ഒരിക്കലെങ്കിലും ഒരു ഫയർ എൻജിൻ കെട്ടിടത്തിന്റടുത്ത് വരെ എത്താൻ പറ്റുമോ എന്ന് പരിശോധിക്കണം.
  8. കെട്ടിടത്തിന്റെ ഫയർ എക്സിറ്റുകളിൽ കൂടി മാസത്തിൽ ഒരിക്കലെങ്കിലും ഇറങ്ങി നോക്കണം. വാതിലുകൾ തുറക്കുമോ, അവിടെ പഴയ ഫർണിച്ചറുകൾ കൂട്ടിയിട്ടിട്ടുണ്ടോ എന്നെല്ലാം അറിയണമല്ലോ.

ഫ്ളാറ്റുകളിലെ സുരക്ഷ എന്ന വിഷയം മാത്രം അടിസ്ഥാനമാക്കി ഞാൻ ഒരു ലഘുപുസ്തകം എഴുതിയിരുന്നു. അത് പ്രിന്റ്റ് ഔട്ട് എടുത്ത് വീട്ടിൽ എല്ലാ അംഗങ്ങൾക്കും കൊടുക്കണം. പുലി വരും ഉറപ്പ്, അന്ന് ഞാൻ പറഞ്ഞില്ല എന്ന് പറയരുത്. ഗ്രീൻഫെൽ റിപ്പോർട്ടും എൻറെ സുരക്ഷാ കൈപ്പുസ്തകവും കമന്റിൽ കൊടുത്തിട്ടുണ്ട്.

സുരക്ഷിതരായിരിക്കുക…