മുംബൈയിലെ ആശുപത്രിയില്‍ തീപിടിത്തം; 2 മരണം: 70 കോവിഡ് രോഗികളെ മാറ്റി പാർപ്പിച്ചു

0

മുംബൈ: മുംബൈ ഭാണ്ഡുപിലെ സണ്‍റൈസ് ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഡ്രീംസ് മാളിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ആശുപത്രിയിൽ സംഭവ സമയത്ത് 70 ൽ അധികം കോവിഡ് രോഗികൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. വ്യാഴാഴ്ച രാത്രി 12.30 നാണ് തീപിടുത്തം ഉണ്ടായത്.

രോഗികളെ ഉടന്‍ തന്നെ പുറത്തെത്തിച്ചതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവായി. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായി മുംബൈ മേയര്‍ അറിയിച്ചു. കെട്ടിടത്തിലെ ഒന്നാം നിലയിലുണ്ടായ തീപിടുത്തം കോവിഡ് ആശുപത്രി നടക്കുന്ന മൂന്നാം നിലയിലേക്കു വ്യാപിക്കുകയായിരുന്നുവെന്നു അധികൃതർ പറയുന്നു.

കോവിഡ് രോഗികളില്‍ 30 പേരെ മുലുന്ദ് ജംബോ സെന്ററിലേക്കും മൂന്ന് രോഗികളെ ഫോര്‍ട്ടിസ് ആശുപത്രിയിലേക്കും മറ്റുള്ളവരെ വിവിധ ആശുപത്രികളിലേക്കും മാറ്റിയതായി ഒരു മുതിര്‍ന്ന ഡോക്ടര്‍ അറിയിച്ചു. മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരാശുപത്രി ആദ്യമായാണ് കാണുന്നതെന്നും ഗുരുതരമായ സാഹചര്യമാണതെന്നും മുംബൈ മേയര്‍ കിഷോരി പെഡ്‌നേക്കര്‍ പ്രതികരിച്ചു. ഏഴ് രോഗികള്‍ വെന്റിലേറ്ററിലായിരുന്നു. തീപ്പിടിത്തമുണ്ടാകാനുള്ള കാരണത്തെ കുറച്ച് അന്വേഷിക്കുമെന്നും അവര്‍ വ്യക്തമാക്കി.