അമേരിക്കയില്‍ ആദ്യ ഒമിക്രോണ്‍ മരണം; മരിച്ചത് കോവിഡ് വാക്‌സിന്‍ എടുക്കാത്ത വ്യക്തി

1

വാഷിംഗ്ടണ്‍: കോവിഡിന്റെ ഒമിക്രോണ്‍ വകഭേദവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ടെക്സാസിലാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചയാള്‍ മരിച്ചത്. തിങ്കളാഴ്ചയാണ് മരണം സംഭവിച്ചതെന്ന് ഹാരിസ് കൗണ്ടി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇയാള്‍ കോവിഡ് പ്രതിരോധ വാക്സിന്‍ എടുത്തിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യത്തെ ഒമിക്രോണ്‍ മരണമാണിതെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ഈ വിഷയത്തില്‍ ഇതുവരെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.

അന്‍പതിനും അറുപതിനുമിടയ്ക്ക് പ്രായമുള്ളയാളാണ് അസുഖം ബാധിച്ച് മരിച്ചത്. പ്രായമുള്ളവര്‍ പ്രതിരോധ കുത്തിവയ്പ് എടുക്കാതിരിക്കുകയും കോവിഡ് ബാധിക്കുന്ന സാഹചര്യമുണ്ടാകുകയും ചെയ്താല്‍ ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു. ഡിസംബര്‍ 18ന് വരെയുള്ള വി വിവരങ്ങള്‍ പ്രകാരം അമേരിക്കയിലെ കോവിഡ് കേസുകളില്‍ 73 ശതമാനവും ഒമിക്രോണ്‍ വകഭേദം കാരണമാണെന്ന് സിഡിസി തിങ്കളാഴ്ച അറിയിച്ചു.