കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസർ ഡിജിപി ആർ ശ്രീലേഖ ഇന്ന് വിരമിക്കും

0

തിരുവനന്തപുരം ∙ സംസ്ഥാനത്തെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയും കേരളത്തിൽ ഡിജിപി പദവിയിലെത്തിയ ആദ്യ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖ ഇന്ന് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കും. ഫയർ ആൻഡ് റസ്ക്യു സർവീസസ് ഡയറക്ടർ ജനറലാണ്.

യാത്രയയപ്പ് ചടങ്ങുകളൊന്നും വേണ്ടെന്ന് പറഞ്ഞാണ് സർവ്വീസ് ജീവിതത്തിൽ നിന്നുള്ള പടിയിറക്കം. 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥയാണ് ഇവർ. കോട്ടയത്ത് എഎസ്പിയായാണ് സർവീസ് ജീവിതത്തിന് തുടക്കമിട്ടത്. 1991 ൽ കേരളത്തിലെ ആദ്യ വനിതാ എസ്പിയായി തൃശൂരിൽ ചുമതലയേറ്റു. വയനാട്, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിൽ എസ്പിയായി പ്രവർത്തിച്ചു.

പൊലീസ് ആസ്ഥാനത്ത് എഐജിയായും നാലു വർഷത്തോളം സിബിഐയിൽ എസ്പിയായും ഡിഐജിയായും പിന്നീട് ക്രൈംബ്രാഞ്ച് ഐജിയായും പിന്നീട് ക്രൈംബ്രാഞ്ച് ഐജിയായും ജോലി ചെയ്തു. എറണാകുളം റേഞ്ച് ഡിഐജിയായ ശേഷം വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തും പ്രവർത്തിച്ചു. വിജിലൻസ് എഡിജിപിയായും പ്രവർത്തിച്ചു.

റബർ മാർക്കറ്റിങ് ഫെഡറേഷൻ, കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷൻ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷൻ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷൻ എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറായിരുന്നു. ഗതാഗത കമ്മിഷണർ, ജയിൽ മേധാവി എന്നീ നിലകളിലും പ്രവർത്തിച്ചു. നിലവിൽ ഐപിഎസ് അസോസിയേഷൻ പ്രസിഡന്റ് കൂടിയാണ്.

കണ്‍സ്യൂമർ ഫെഡിലെ അഴിമതി കണ്ടെത്തിയ ശ്രീലേഖ നേതൃത്വം നൽകിയ ഓപ്പറേഷൻ അന്നപ്പൂർണ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ട്രാൻസ്പോർട്ട് കമ്മീഷണറായിരിക്കെ സേയ്ഫ് കേരള പദ്ധതിക്ക് തുടക്കമിട്ടു. ജയിൽമേധാവിയായിരിക്കെ തടവുകാരുടെ പുനരിധിവാസത്തിനും ജയിൽ നവീകരണത്തിനുമായി നിരവധി പദ്ധതികളാണ് തുടങ്ങിയത്.

വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ മെഡലും ലഭിച്ചു. കുറ്റാന്വേഷണ പുസ്തകങ്ങൾ, ബാലസാഹിത്യ കൃതികൾ ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ബ്രിട്ടിഷ് സർക്കാരിന്റെ ഫെല്ലോഷിപ്പടക്കം നിരവധി പുരസ്കാരങ്ങളും ലഭിച്ചു. മനസിലെ മഴവില്ല്, നിയമനിർമാണം സ്ത്രീകൾക്ക്, ചെറു മർമ്മരങ്ങൾ, നീരാഴിക്കപ്പുറം, ലോട്ടസ് തീനികൾ, മരണദൂതൻ, കുഴലൂത്തുകാരൻ, കുട്ടികളും പൊലീസും, തമസോമ തുടങ്ങിയവയാണ് പ്രധാന കൃതികൾ. പീഡിയാട്രിക് സർജൻ ഡോ.എസ്. സേതുനാഥാണ് ഭർത്താവ്. മകൻ: ഗോകുൽനാഥ്.