
ജർമനിയിലെ പ്രശസ്തമായ ന്യൂഡിസ്റ്റ് ബീച്ചുകളിൽ വസ്ത്രം ധരിച്ചു വരുന്നവർക്ക് വിലക്കേർപ്പെടുത്തി. സാധാരണയായി പ്രകൃതിയുമായി ഇടപഴകി ജീവിക്കുന്ന ജീവിത ശൈലിയുള്ളവരാണ് ന്യൂഡിസ്റ്റ് ബീച്ചുകളിലെത്താറുള്ളത്. വസ്ത്രം ധരിച്ചെത്തുന്നവർ നഗ്നതാവാദികൾക്ക് അലോസരമുണ്ടാകുന്നുവെന്ന് പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി. റോസ്റ്റോക്ക് ബീച്ചിലാണ് നിയമം നടപ്പിലാക്കിയിരിക്കുന്നത്. പൂർണമായും നഗ്നരാകാൻ തയാറാകാത്തവരെ ബീച്ചിലേക്ക് കടത്തി വിടില്ലെന്ന് അധികൃതർ വ്യക്തമാക്കി. റോക്സ്റ്റോക്കിൽ മാത്രം 15 കിലോമീറ്ററോളമുള്ള ന്യൂഡിസ്റ്റ് ബീച്ചാണുള്ളത്. പ്രകൃത്യായുള്ള ജീവിതശൈലിയെ ഇഷ്ടപ്പെടുന്നവർക്കായാണ് ഇത്തരം ബീച്ചുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ ബീച്ചിൽ തന്നെ വിവിധ വിഭാഗങ്ങളുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ട് മുതൽ ജർമനിയിൽ ഇത്തരം ജീവിതശൈലി സജീവമാണ്. ഫ്രീ ബോഡി കൾച്ചർ എന്നാണ് ഇത് അറിയപ്പെടുന്നത്. വർഷങ്ങൾക്കു മുൻപ് പാർക്കിലും ബീച്ചിലും മലകളിലുമെല്ലാം ജർമനിക്കാർ കൂട്ടമായി നഗ്നരായി എത്താറുണ്ട്. പുതു തലമുറ പക്ഷേ ഇതിൽ നിന്ന് വിഭിന്നരാണ്. അതു കൊണ്ട് തന്നെ ഈ സംസ്കാരം പിന്തുടരുന്നവരുടെ എണ്ണവും കുറഞ്ഞു വരുകയാണ്.
ന്യൂഡിസ്റ്റ് ബീച്ചുകളിൽ പിന്തുടരേണ്ട ചില അലിഖിത നിയമങ്ങളുമുണ്ട്. മറ്റൊരു വ്യക്തിയെ തുറിച്ചു നോക്കരുതെന്നാണ് അതിൽ ഒന്നാമത്തേക്. വ്യക്തിഗത ഇടങ്ങളെ ബഹുമാനിച്ചു കൊണ്ട് പരസ്പരം ഇടപഴകാം. ഫോട്ടോഗ്രഫി അനുവദനീയമല്ല. മറ്റു വ്യക്തികളെ നോക്കി അവരുടെ ശരീരത്തെ പരിഹസിക്കുന്ന വിധത്തിൽ സംസാരിക്കാനും പാടില്ല.