കിങ്‌ജോങ് ഉന്നിനെതിരേ അസഭ്യഭാഷയില്‍ ചുവരെഴുത്ത്; കണ്ടെത്താന്‍ കൈയക്ഷര പരിശോധന

1

സിയോള്‍: ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനെതിരെ ഉത്തരകൊറിയന്‍ നഗരത്തില്‍ ചുമരെഴുത്ത്. ഇതിനെ തുടര്‍ന്ന് ഇത് ആര് എഴുതിയെന്ന് കണ്ടുപിടിക്കാന്‍ നടത്തുന്ന അന്വേഷണമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. ഉത്തരകൊറിയന്‍ തലസ്ഥാനം ഉള്‍പ്പെടുന്ന പ്യൊങ്ചന്‍ ജില്ലയിലെ ഒരു അപ്പാര്‍ട്ട്മെന്‍റിന്‍റെ ചുമരിലാണ് കിമ്മിനെ അധിക്ഷേപിക്കുന്ന തരത്തില്‍ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ഡിസംബര്‍ 22നാണ് ഉത്തരകൊറിയന്‍ ഭരണകക്ഷിയുടെ സെന്‍ട്രല്‍ കമ്മിറ്റി പ്ലീനറി സമ്മേളനം നടക്കുന്നതിനിടെയായിരുന്നു ഇത്.

തുടര്‍ന്ന് അധികൃതര്‍ ഇത് മായിച്ചു കളഞ്ഞു. എന്നാല്‍ ഇത് എഴുതിയാളെ കണ്ടുപിടിക്കാന്‍ നഗരവാസികളുടെ മുഴുവന്‍ കൈയ്യക്ഷരം പരിശോധിക്കുകയാണ് ഉത്തരകൊറിയന്‍ സുരക്ഷ വിഭാഗം. എഴുതിയവരെ കണ്ടെത്താൻ പ്രദേശത്തെ ഫാക്ടറി ജീവനക്കാരുടെയും വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെയും വിദ്യാർഥികളുടെയും ഉൾപ്പെടെ ആയിരക്കണക്കിനു പേരുടെ കയ്യക്ഷരം പരിശോധിക്കും എന്നാണ് ഉത്തരകൊറിയന്‍ മാധ്യമങ്ങലിലെ റിപ്പോര്‍ട്ട്.

ഭരണാധികാരിക്കെതിരെയോ, ഭരണത്തിനെതിരെയോ ചുമരെഴുത്ത് ഉത്തര കൊറിയയിൽ വലിയ കുറ്റമാണ്. 2020ലും ഇങ്ങനെ ചെയ്തവരെ കണ്ടെത്താൻ കയ്യക്ഷര പരിശോധന നടത്തിയിരുന്നു.

അതേ സമയം ആണവായുധവും അമേരിക്കയുമല്ല, തന്റെ പുതിയ പരിഗണനാ പട്ടികയിലെന്ന് ഉത്തരകൊറിയന്‍ സര്‍വ്വാധിപതി കിം ജോങ് ഉന്‍ അടുത്തിടെ പ്രസ്താവിച്ചു. രാജ്യം ഇനി ശ്രദ്ധയൂന്നുക ജനങ്ങള്‍ക്ക് ഭക്ഷണവും ജീവിതനിലവാരവും ഉറപ്പുവരുത്താനാണെന്നും അധികാരമേറ്റതിന്റെ പത്താം വാര്‍ഷികത്തില്‍ രാഷ്ട്രത്തോട് നടത്തിയ പ്രഭാഷണത്തില്‍ കിം പറഞ്ഞു. കൂടുതല്‍ ട്രാക്ടറുകള്‍ ഉല്‍പ്പാദിപ്പിക്കുക, കാര്‍ഷിക രംഗത്തെ സ്വയം പര്യാപ്തത എന്നിവയ്ക്കായിരിക്കും തന്റെ പുതിയ പരിഗണനയെന്നും കിം പറഞ്ഞു.

സാമ്പത്തിക നില മെച്ചപ്പെടുത്തുക, ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുക എന്നിവയായിരിക്കും ഈ വര്‍ഷം ഉത്തരകൊറിയയുടെ മുഖ്യ ലക്ഷ്യങ്ങളെന്ന് കിം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യം ജീവന്‍ മരണ സാഹചര്യത്തിലാണെന്നും കിം പ്രസംഗത്തില്‍ സമ്മതിച്ചതായി ഔദ്യോഗിക മാധ്യമങ്ങള്‍ അറിയിച്ചു. തിങ്കളാഴ്ച ആരംഭിച്ച വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് കൊറിയയുടെ നാലാം പ്ലീനറി സമ്മേളനത്തിന്റെ സമാപനം കുറിച്ചുനടന്ന പരിപാടിയിലാണ് ഇന്നലെ കിം തന്റെ പുതിയ പരിഗണനകളെക്കുറിച്ച് പറഞ്ഞത്. പിതാവിന്റെ മരണശേഷം കിം രാജ്യത്തിന്റെ ചുമതല ഏറ്റെടുത്ത് പത്താം വാര്‍ഷികത്തിലാണ് കിം ജനങ്ങളെ അഭിസംബോധന ചെയ്തത്.