പ്രണയബന്ധം ഇഷ്ടപ്പെട്ടില്ല, മകളുടെ തലയറുത്ത് റോഡിലൂടെ നടന്ന് പിതാവ്

0

ലക്നൗ∙ ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ പതിനേഴുകാരിയായ മകളുടെ തലയറുത്ത് കയ്യിൽ തൂക്കിപ്പിടിച്ച് റോഡിലൂടെ നടന്ന് പിതാവ്. ബുധനാഴ്ച ഉച്ചയ്ക്കുശേഷം ലക്നൗവിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള പന്തേരയിലാണ് സംഭവം. പെൺകുട്ടിയുടെ അറുത്തെടുത്ത തലയുമായി ഒരാൾ റോഡിലൂടെ നടക്കുന്നതു കണ്ട നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിക്കുന്നത്. തുടർന്നു ഇയാളെ കസ്റ്റഡിയിലെടുത്തപ്പോഴാണ് മകളെ കൊലപ്പെടുത്തിയതാണെന്ന് സർവേഷ് കുമാർ സമ്മതിച്ചത്.

മകളുടെ പ്രണയബന്ധം ഇഷ്ടമില്ലാത്തതു കൊണ്ടാണ്‌ മൂർച്ചയേറിയ ആയുധമുപയോഗിച്ച് അവളുടെ തലയറുത്തതെന്ന് സർവേഷ് കുമാർ പൊലീസിനോട് പറഞ്ഞു. ‘ഞാനാണ് അത് ചെയ്തത്. മറ്റാരുമല്ല. മൃതദേഹം വീട്ടിൽ മുറിയിലുണ്ട്’ – സർവേഷ് കുമാർ പറയുന്നു. ഇയാളെ അറസ്റ്റു ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ ശിരസ് മോശമായി കൈകാര്യം ചെയ്ത പൊലീസുകാരനെ സസ്പെൻ‍‍ഡ് ചെയ്തുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.