’23 വരെ അറസ്റ്റ് പാടില്ല’; എം ശിവശങ്കറിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

0

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി. ഈ മാസം 23 വരെ അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കി. ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ലെന്നും അക്കാര്യം തീരുമാനിച്ചിട്ടില്ലെന്നും ഇ.ഡിയ്ക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. പിന്നെന്തിനാണ് ശിവശങ്കറിന് ഇത്തരത്തിലൊരു സംരക്ഷണമെന്നും ഇഡി അഭിഭാഷകന്‍ ആരാഞ്ഞു.

അറസ്റ്റ് തടഞ്ഞെങ്കിലും ശിവശങ്കർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിശദമായ മറുപടി നൽകാൻ സമയം വേണമെന്ന് ശിവശങ്കറും പറഞ്ഞു. ഇതേ തുടര്‍ന്നാണ് 23 ന് റിപ്പോർട്ട്‌ നൽകാനാണ് കോടതി നിർദ്ദേശം. റിപ്പോർട്ട് സമര്‍പ്പിക്കുന്നത് വരെ ശിവശങ്കറിന്‍റെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ആദ്യം കേസ് നവംബര്‍ രണ്ടിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നേരത്തേ ആക്കണമെന്ന് ഇ.ഡി. ആവശ്യപ്പെട്ടതോടെ ഒക്ടോബര്‍ 23ലേക്ക് മാറ്റി. 23ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതു വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്നാണ് ജസ്റ്റിസ് അശോക് മേനോന്റെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്.