ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തൽ ധാരണ ഇന്നു മുതൽ

0

ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഇന്നു മുതൽ അതിർത്തിയിൽ വെടിനിർത്തൽ ധാരണ. ഇരു രാജ്യത്തിന്റെയും സേനകളാണ് വെടിനിറുത്തലിന് ധാരണയായെന്ന് വ്യക്തമാക്കിയത്. ധാരണകൾ പാലിക്കുമെന്ന് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന ഇറക്കിയിട്ടുണ്ട് ഇരു സേനകളുടെയും മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടർ ജനറൽമാർ ഹോട്‍ലൈനിലൂടെ നടത്തിയ ആശയവിനിമയത്തെത്തുടർന്നാണു തീരുമാനം.

24ന് അർധരാത്രി വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. സേനാ വെടിനിർത്തൽ ധാരണയെ പിന്തുണച്ച പാക് പ്രധാനമന്ത്രിയുടെ ഓഫീസ്, സൈന്യങ്ങൾ തമ്മിലുള്ള ധാരണയാണെന്നാണ് പ്രതികരിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പാക് പ്രധാനമന്ത്രിയുടെ ഓഫീസുമായി ചർച്ച നടത്തിയെന്ന‌ റിപ്പോർട്ടുകളും പാകിസ്ഥാൻ തള്ളി.

2003 നവംബറിൽ നിലവിൽ വരികയും പിന്നീട് നിർജീവമാവുകയും ചെയ്ത വെടിനിർത്തൽ കരാറാണു നടപ്പാക്കുന്നത്. അതിർത്തിയിൽ ശാശ്വത സമാധാനം ഉറപ്പാക്കാനുള്ള കരാറുകളും ധാരണകളും കർശനമായി പാലിക്കാൻ ഇരുകൂട്ടരും തീരുമാനിച്ചതായി ഇന്ത്യൻ സേന അറിയിച്ചു. സമാധാനം തകർക്കുന്നതും അക്രമത്തിലേക്കു നയക്കുന്നതുമായ സംഘർഷങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കുമെന്നും കൂട്ടിച്ചേർത്തു.

ഇന്ത്യ-പാകിസ്ഥാൻ ധാരണയെ ഐക്യരാഷ്ട്രസഭയും അമേരിക്കയും സ്വാഗതം ചെയ്തു. തെക്കനേഷ്യയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും സഹായിക്കുമെന്ന് അമേരിക്ക പ്രതികരിച്ചു.