ഇന്ത്യക്കും പാകിസ്ഥാനുമിടയിൽ ഇനി എന്താണ് സംഭവിക്കുക?

    0

    1971 ന് ശേഷം നിയന്ത്രണ രേഖ മറികടന്ന് പാക്കിസ്ഥാന്റെ വ്യോമമേഖലയിലേക്കും അവയുടെ ഉള്ളിലുള്ള നിഗൂഢതകളിലേക്കും ഇന്ത്യയുടെ മിറാഷ് 2000 പോർവിമാനങ്ങൾ കടന്ന് കയറുന്നത് ഇതാദ്യമായാണ്. ഇതിനു മുന്‍പ് 1971 ലെ യുദ്ധ സമയത്താണ് ഇന്ത്യന്‍ പോർ വിമാനങ്ങള്‍ പാക്ക് വ്യോമമേഖലയിലേക്കെത്തിയത്.

    1999ലെ കാര്‍ഗില്‍ യുദ്ധസമയത്തു പോലും നിയന്ത്രണ രേഖ മറികടക്കാന്‍ തയ്യാറാവാത്ത ഇന്ത്യ ബാൽകോട്ടിലെ ജെയ്ഷ് ഇ മുഹമ്മദ് താവളത്തിൽ നടത്തിയ ബോംബാക്രമണം ഒരുപക്ഷേ ഇന്ത്യയെ അനിശ്ചിതമായ ദിനങ്ങളിലേക്ക് നയിച്ചേക്കാം.
    ഏതാണ്ട് 50 മൈല്‍ ദൂരം വരെ കടന്നെത്തിയ ഇന്ത്യന്‍ വ്യോമസേനയുടെ മിറാഷ് വിമാനങ്ങള്‍ ബലാക്കോട്ടില്‍ നിമിഷനേരം കൊണ്ടാണ് ഭീകരവാദികളുടെ താവളം തകർത്തെറിഞ്ഞത്.

    1971-നു ശേഷം ഇതാദ്യമായാണ് ഇന്ത്യൻ പോർവിമാനങ്ങൾ പാകിസ്ഥാനിലേക്ക് പറന്നുകയറി അവിടെയുള്ള ലക്ഷ്യസ്ഥാനങ്ങളിൽ ബോംബിടുന്നത്.

    കാർഗിൽയുദ്ധകാലത്തുപോലും ഇന്ത്യൻ സേനയുടെ പോർവിമാനങ്ങളും ഹെലികോപ്റ്ററുകളും നിയന്ത്രണ രേഖയിലാണ് പറന്നിരുന്നത്. സായുധ സേനയോട് അതിർത്തി കടകേണ്ടതില്ല എന്ന് അന്നത്തെ പ്രധാനമന്ത്രി എ ബി വാജ്‌പേയ് വ്യക്തമായി നിർദ്ദേശം നൽകിയിരുന്നു.

    2016ലെ സര്‍ജിക്കല്‍ സ്‌ട്രൈക്കും അത്രകണ്ട് ഭീകരമായിരുന്നില്ല. ഇന്ത്യൻ സൈനികർ നിയന്ത്രണ രേഖക്ക് കുറച്ചു കിലോമീറ്ററുകൾ അപ്പുറത്തേക്ക് കടന്ന് മാത്രമേ ആക്രമിച്ചുള്ളൂ. സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഇന്ത്യ ഉപയോഗിച്ച ആയുധങ്ങളെക്കാൾ പതിൻമടങ്ങ് പ്രഹരശേഷിയുള്ള ആയുധങ്ങളാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് 2.0’ന് ഇത്തവണ ഇന്ത്യ ഉപയോഗിച്ചിരിക്കുന്നത്. 1000 കിലോയോളം സ്‌ഫോടകവസ്തുക്കളും, ലേസര്‍ ഗൈഡഡ് ബോംബുകളുമാണ് ഇന്ത്യ ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടുകളിൽനിന്നും ലഭിക്കുന്ന വിവരങ്ങൾ.

    മിന്നലാക്രമങ്ങളും അതിർത്തിക്കപ്പുറത്തേക്കുള്ള വെടിവെപ്പുകൾക്കുമപ്പുറമുള്ള അതിബുദ്ധിപരമായ സൈനിക തന്ത്രമാണ് ബലാക്കോട്ടില്‍ നാം കണ്ടത്.

    19 ജവാന്‍മാര്‍ വീരമൃത്യു വരിച്ച ഉറി ഭീകരാക്രമണത്തിനു മറുപടിയായി 2016 സെപ്റ്റംബര്‍ 29 ന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഉണ്ടായതുപോലെ ഏതു നിമിഷവും ഇന്ത്യയുടെ മറുപടി ഉണ്ടാകുമെന്ന് പാകിസ്ഥാന് അറിയാമായിരുന്നതുകൊണ്ടുതന്നെ അവർ അതീവ ജാഗ്രത പാലിച്ചിരുന്നു. എന്നാൽ പാകിസ്ഥാൻ മെനഞ്ഞെടുത്ത എല്ലാ ചക്രവ്യൂഹങ്ങളും ഭേദിച്ച് ബാലാകോട്ടില്‍ പുലര്‍ച്ചെ 3.45 ന് ഇന്ത്യൻ പോർവിമാനങ്ങൾ പറന്നിറങ്ങുകയായിരുന്നു. ഏകദേശം 200 ഭീകരരാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

    എന്നാൽ ഇതിനെതിരെ പാകിസ്ഥാൻ ഒന്നും ചെയ്യാതിരിക്കുമെന്ന് കരുതാൻ വയ്യ. കശ്മീർ താഴ്വാരങ്ങളിൽ ഭീകരാക്രമണങ്ങൾ അടിക്കടി ഉണ്ടാകുമെന്നുതന്നെ കരുതേണ്ടിയിരിക്കുന്നു. ഒരുപക്ഷെ ഇനിയുള്ള ദിനങ്ങൾ വളരെ കലുഷിതമായേക്കാം. ഉറിയിലും, ഇപ്പോൾ ബാലാകോട്ടിലും നേരിട്ട അപ്രതീക്ഷിത തിരിച്ചടിക്ക് പാക് ഭരണകൂടം പകരം വീട്ടിയേക്കാം. പുല്‍വാമ ആക്രമണത്തിന്റെ പേരില്‍ ഇന്ത്യ തിരിച്ചടിച്ചാല്‍ പാക്കിസ്ഥാന്‍ വെറുതേയിരിക്കില്ലെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

    ഇന്ത്യക്കും പാകിസ്താനുമിടയിൽ ഇനി എന്താണ് സംഭവിക്കുക? എന്നത് ആശങ്ക ജനകമായ ഒരു ചോദ്യമാണ്. അതിർത്തികളിൽ ഒതുങ്ങുന്ന മിന്നലാക്രമണത്തിനുമപ്പുറം ഒരു കൊടിയ യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങുമോ എന്നകാര്യം പോലും പ്രവചനാതീതമാണ്. ചൈനയും അമേരിക്കയും ആരുടെപക്ഷം നിൽക്കും,എന്നതിന് വ്യക്തമായൊരുത്തരമില്ല. എന്തായാലും വരാനിരിക്കുന്ന വേനൽ ഇന്ത്യ പാക് അതിർത്തിയെ ഒരുപക്ഷേ രക്തരൂക്ഷിതമാക്കിയേക്കാം…