വൈകുന്നേരം ആറ് മണിക്ക് ശേഷം ബ്രിട്ടീഷ് രാജകുടുംബം തൊപ്പികള്‍ ഉപേക്ഷിക്കുന്നത് എന്തുകൊണ്ട്?

0

ബ്രിട്ടീഷ് രാജകുടുംബത്തിന് പ്രത്യേകിച്ച് ആമുഖത്തിന്റെ ആവശ്യമൊന്നുമില്ല. പക്ഷേ പാരമ്പര്യം നിലനിര്‍ത്തുകയും പ്രോട്ടോകോള്‍ പാലിക്കുകയും ചെയ്യുന്ന രാജകുടുംബത്തിന്റെ ചില അസാധാരണമായ രീതികളെ ഇക്കാലഘട്ടത്തിലെ ജനങ്ങള്‍ പലപ്പോഴും പരിഹസിക്കുകയും ചെയ്യാറുണ്ട്. അവരുടെ വസ്ത്രധാരണ രീതിയും മറ്റും ഒരു സ്റ്റൈല്‍ ഗൈഡ് ഉപയോഗിച്ചാണ് ഇപ്പോഴും പിന്തുടരുന്നതും. വളരെ വിചിത്രവും അസാധാരണവുമായ ആ നിയമങ്ങളെക്കുറിച്ച് അറിയാം.

വൈകുന്നേരം ആറ് മണിക്ക് ശേഷം തൊപ്പികള്‍ ഉപേക്ഷിക്കും

രാജകീയ മര്യാദകളനുസരിച്ചുളള ഒരു പഴയ നിയമമാണ് രാജകുടുംബത്തിലെ സ്ത്രീകള്‍ എല്ലാ ഔദ്യോഗിക പകല്‍ പരിപാടികളിലും തൊപ്പികള്‍ ധരിക്കണമെന്നമെന്നുളളത്. 1950 കളില്‍ ആരംഭിച്ചതാണ് ഈ പാരമ്പര്യം. സ്ത്രീകള്‍ പൊതുവേ പൊതു സ്ഥലത്ത് തൊപ്പികള്‍ ഉപേക്ഷിക്കാന്‍ തുടങ്ങിയ കാലമായിരുന്നു അത്. എന്നാലും രാജ്ഞി ആ ആചാരം നിലനിര്‍ത്തണമെന്ന് നിര്‍ബന്ധിച്ചു. പ്രത്യേകിച്ച് പേരിടീല്‍ ചടങ്ങുകള്‍, വിവാഹം തുടങ്ങിയ ഔപചാരികമായ അവസരങ്ങളില്‍. മാത്രമല്ല വൈകുന്നേരം ആറ് മണിക്ക് ശേഷം രാജകീയ പ്രോട്ടോകോള്‍ അനുസരിച്ച് തൊപ്പികള്‍ നീക്കം ചെയ്യണം. പകരം വൈകിട്ടുളള ചടങ്ങുകള്‍ക്കെല്ലാം മിന്നുന്ന ടിയാരകള്‍ (രത്‌നങ്ങള്‍ പതിപ്പിച്ച കിരീടം) ആ സ്ഥാനത്ത് ധരിക്കാന്‍ തുടങ്ങി.

വിവാഹിതരായ സ്ത്രീകള്‍ മാത്രമേ രാജകീയ ടിയാരകള്‍ ധരിക്കൂ

കുടുംബത്തിലെ വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമേ രത്‌നങ്ങള്‍ പതിപ്പിച്ച രാജകിരീടം ധരിക്കാന്‍ അര്‍ഹതയുള്ളൂ. കാരണം ഈ കിരീടങ്ങള്‍ അവരുടെ ബന്ധത്തിന്റെ പ്രതീകമായി വര്‍ത്തിക്കുന്നു. വിവാഹത്തിന് വധു ധരിക്കുന്ന പാരമ്പര്യ ടിയാര വരന്റെ കുടുംബമാണ് വധുവിന് നല്‍കുന്നത്. അത് ഒരു കുടുംബത്തില്‍നിന്ന് അവള്‍ മറ്റൊരു കുടുംബത്തിലേക്ക് മാറി എന്നതിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ്.

യുവരാജകുമാരന്മാര്‍ നിക്കര്‍ ധരിക്കുന്നത് വിലക്കിയിരിക്കുന്നു

ബ്രട്ടീഷ് രാജകുമാരന്‍ ജോര്‍ജ്ജിന്റെ വസ്ത്ര ശേഖരത്തില്‍ സാധാരണ വസ്ത്രങ്ങളൊന്നും ഇല്ല. കാരണം രാജകീയ പാരമ്പര്യം അനുസരിച്ച് ചെറുപ്പത്തില്‍ നിക്കര്‍ ധരിക്കാന്‍ പാടില്ല. ബ്രിട്ടീഷ് പ്രഭുക്കന്മാര്‍ നിക്കര്‍ പരമ്പരാഗതമായി മുതിര്‍ന്ന ആണ്‍കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കുമായി നീക്കിവച്ചിരിക്കുന്നു. ഈ ആചാരം 16ാം നൂറ്റാണ്ടിലെയാണ്.

പാന്റിഹോസ് നിര്‍ബന്ധം

പാന്റിഹോസ് (പാവാടയ്ക്കും വസ്ത്രങ്ങള്‍ക്കും അടിയില്‍ ധരിക്കുന്ന നേര്‍ത്ത തുണികൊണ്ടുള്ള വസ്ത്രം) ധരിക്കണമെന്ന ലിഖിത നിയമം ഇല്ലെങ്കിലും അത് രാജ്ഞിയുടേതായ അലിഖിത നിയമമാണ്. എല്ലാ പൊതു പരിപാടികളിലും സ്ത്രീകള്‍ കറുത്ത ടൈറ്റ്‌സുകള്‍ ധരിക്കണമായിരുന്നു. പക്ഷേ തന്റെ വിവാഹ നിശ്ചയത്തിനുളള ഫോട്ടോ എടുക്കലിനിടെ മേഗന്‍ മാര്‍ക്കിള്‍ ഈ സ്‌റ്റോക്കിംഗ്‌സുകള്‍ ഒഴിവാക്കിയിരുന്നു.

വെയിറ്റ്-ഡൗണ്‍ ഹെംലൈനുകള്‍ നിര്‍ബന്ധം

മെര്‍ലിന്‍ മണ്‍റോ ശൈലിയിലുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ പാവാടകളും വസ്ത്രങ്ങളും കാറ്റില്‍ പറക്കുന്നത് തടയാന്‍ രാജകീയ പ്രോട്ടോകോള്‍ അനുസരിച്ച് വെയിറ്റഡ് ഹെംലൈനുകള്‍ നിര്‍ബന്ധമാണ്. പൊതു പരിപാടികള്‍ക്കിടയില്‍ മാന്യത നിലനിര്‍ത്താന്‍ എലിസബത്ത് രാജ്ഞി തന്റെ വസ്ത്രത്തില്‍ കര്‍ട്ടന്‍ വെയ്റ്റുകള്‍ വിവേകപൂര്‍വ്വം തുന്നിചേര്‍ത്തത് പ്രശസ്തമായിരുന്നു.