അലിബാബയുടെ ചെയർമാൻ സ്ഥാനത്ത് നിന്നും ജാക്ക് മാ പടിയിറങ്ങുന്നു; ചൈനയിലെ ഏറ്റവും വലിയ പണക്കാരന്‍ കമ്പനി വിടുന്നത് വിദ്യാഭ്യാസ മേഖലയിൽ സേവനപ്രവർത്തനങ്ങൾ നടത്താന്‍

1

ലോകപ്രശസ്ത ഇ കൊമേഴ്‌സ് സ്ഥാപനമായ ആലിബാബയുടെ എക്‌സിക്യുട്ടീവ് ചെയര്‍മാനും സഹ സ്ഥാപകനുമായ ജാക്ക് മാ പടിയിറങ്ങുന്നു. അദ്ദേഹം സ്ഥാനം ഒഴിയുന്നു എന്ന റിപോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നെങ്കിലും കൃത്യമായ ഒരു തീയതി പറഞ്ഞിരുന്നില്ല. എന്നാൽ തിങ്കളാഴ്ച താൻ സ്ഥാനം ഒഴിയും എന്ന് ലോകത്തെ അതിസമ്പന്നരിൽ ഒരാൾ കൂടിയായ ജാക്ക് മാ പറഞ്ഞു. അന്പത്തിനാലുകാരനായ ജാക്ക് മായുടെ ജന്മദിനം കൂടിയാണ് തിങ്കളാഴ്ച.

ചൈനയിലെ ഏറ്റവും വലിയ പണക്കാരനായ ജാക്ക് മാ 420 ബില്യണ്‍ ഡോളര്‍ സ്വത്ത്മൂല്യമുള്ള ഇന്റര്‍നെറ്റ് കമ്പനി വിടുന്നത് 
വിദ്യാഭ്യാസ മേഖലയിൽ സേവനപ്രവർത്തനങ്ങൾ നടത്താനാണ് എന്നാണു റിപ്പോര്‍ട്ട്. 
മൂന്‍ ഇംഗ്‌ളീഷ് ടീച്ചറായ മാ 1999 ലാണ് ലോകത്തെ ഏറ്റവും പ്രമുഖമായ ഇ കൊമേഴ്‌സ്, ഡിജിറ്റല്‍ പേമെന്റ കമ്പനിയായ ആലിബാബ തുടങ്ങിയത്.

സാധനങ്ങള്‍ വാങ്ങാനും പണമിടപാട് നടത്താനുമുള്ള ഈ ഇന്റര്‍നെറ്റ് സ്ഥാപനത്തെ ചൈനാക്കാര്‍ ഏറ്റെടുത്തതോടെ ഇതിന്റെ അറ്റാദായം 40 ബില്യണ്‍ ഡോളറിന് മുകളിലേക്ക് കടക്കുകയും ചൈനയിലെ ഏറ്റവും വലിയ പണക്കാരനായി ജാക്ക് മാ മാറുകയുമായിരുന്നു. 
അനേകം ചൈനാക്കാരാണ് ജാക്ക് മായ്ക്ക് ആരാധകരായുള്ളത്. സമ്പത്തിന്റെ ദേവന്‍ എന്ന പരിവേഷം നല്‍കി ചില വീടുകളില്‍ ഛായാചിത്രം വെച്ച് പൂജ വരെ നടത്തുന്നവരുണ്ട്. തന്റെ വിരമിക്കല്‍ ഒരു യുഗത്തിന്റെ അസ്തമനമല്ലെന്നും ഉദയമാണെന്നുമായിരുന്നു വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെയുള്ള ഒരു അഭിമുഖത്തില്‍ മാ പറഞ്ഞത്. 
ചൈനയില്‍ അദ്ധ്യാപകദിനമായി വിലയിരുത്തപ്പെടുന്ന തിങ്കളാഴ്ച മായ്ക്ക് 54 വയസ്സ് തികയും. വിരമിക്കുമെങ്കിലും ആലിബാബയുടെ ഡയറക്ടര്‍മാരില്‍ ഒരാളായും മാനേജ്‌മെന്റിന്റെ ഉപദേശകരില്‍ ഒരാള്‍ എന്ന നിലയിലും മായുണ്ടാകും.