ജെസ്ന ബംഗളൂരിൽ ഉണ്ടെന്ന് സൂചന: മലയാളിയായ കടക്കാരൻ നൽകിയ വിവരങ്ങൾ വഴിത്തിരിവിലേക്ക്

0

ദുരൂഹസാഹചര്യത്തിൽ പത്തനംതിട്ട മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജെസ്ന മരിയ ജെയിംസ് ജീവിച്ചിരിപ്പുണ്ടെന്ന ആശ്വാസകരമായ വാർത്തയാണ് ഇപ്പോൾ പോലീസിന് ലഭിച്ചിരിക്കുന്നത്. ജെസ്നയുടെതെന്നു തോന്നിപ്പിക്കുന്ന ചിത്രം അന്വേഷണ സംഘത്തിനു ലഭിച്ചതോടെയാണ് ഇത്തരമൊരു സൂചനയിലേക്ക് വഴി തുറന്നത്. ഇതോടെ ജെസ്ന തിരോധാന കേസിൽ അന്വേഷണ സംഘം നിർണായക ഘട്ടത്തിലെത്തി. കാണാതായി പത്ത് മാസങ്ങൾ കഴിഞ്ഞപ്പോഴാണ് ജസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന വാർത്ത കർണ്ണാടക പോലീസിൽ നിന്നും കേരള ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. ജെസ്ന കർണാടകയിലെത്തിയെന്ന വിവരത്തെ തുടർന്ന് ഇവിടെ തിരച്ചിൽ നടത്തുന്നതിനിടയിലാണ് നിർണായക വിവരം ലഭിക്കുന്നത്. ബംഗളൂരുവിലെ വ്യവസായ ഇടനാഴികളിലൊന്നില്‍ ജെസ്ന ജോലിയെടുക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതുസംബന്ധിച്ച് ഇവിടെ കട നടത്തുന്ന മലയാളി ജെസ്‌നയുടേതെന്ന് തോന്നിക്കുന്ന പെണ്‍കുട്ടി റോഡിലൂടെ നടന്നു നീങ്ങുന്ന ചിത്രം പൊലീസിന് കൈമാറിയിട്ടുണ്ട്. ഈ ചിത്രത്തില്‍ നിന്ന് ജെസ്‌നയാണ് ഇതെന്ന് പൊലീസിന് സംശയമുണ്ട്. പൂര്‍ണമായും ഉറപ്പിച്ചിട്ടില്ല. മലയാളിയുടെ കടയ്ക്കു മുന്നിലൂടെ ദിവസവും കുര്‍ത്തയും ജീന്‍സും ധരിച്ച് പോകുന്ന പെണ്‍കുട്ടിയുടെ കണ്ണടയും പല്ലിലെ കമ്പിയുമാണ് ഇയാള്‍ ശ്രദ്ധിച്ചത്. രണ്ടു തവണ പെണ്‍കുട്ടി ഈ കടയില്‍ എത്തുകയും ചെയ്തു. സംശയം തോന്നിയ മലയാളിയായ കടയുടമ പെണ്‍കുട്ടിയെ സസൂക്ഷ്മം നിരീക്ഷിച്ചു. ഇതോടെ യുവതി കടയില്‍ നിന്ന് ഇറങ്ങിപ്പോയി. പിറ്റേന്ന് ആ വഴി പെണ്‍കുട്ടി വന്നപ്പോള്‍ അയാള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യമാണ് ഒടുവിലായി പുറത്തു വന്നിരിക്കുന്നത്. പൊലീസ് പിന്നാലെയുണ്ടെന്ന വിവരം അറിഞ്ഞിട്ടാകണം ആ ദിവസങ്ങളില്‍ പെണ്‍കുട്ടി ഇതു വഴി എത്തിയില്ല.


കഴിഞ്ഞ മാര്‍ച്ച് 21ന് രാവിലെ എട്ടരയോടെ വീട്ടില്‍നിന്നിറങ്ങിയ ജെസ്ന മരിയ ജയിംസ് എരുമേലിയില്‍ ബസിറങ്ങിയ ശേഷം എവിടേക്കു പോയി എന്നതില്‍ കൃത്യത ലഭിച്ചിട്ടില്ല.