കൊല്ലം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അടച്ചിടപ്പെട്ട ചടയമംഗലം ജടായു ടൂറിസം പദ്ധതി വിനോദസഞ്ചാരികൾക്കായി തുറന്നു. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാണ് നവംബർ 16 മുതൽ പ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടർപ്രവർത്തനങ്ങളുടെ ഭാഗമായി ജടായു ടൂറിസം പദ്ധതിയിലെ കേബിൾ കാർ കമ്പനിയായ ഉഷ ബ്രെക്കോ ലിമിറ്റഡ് സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിന് നേതൃത്വം നൽകിയവരെ ആദരിക്കുന്നു. ഡിസംബർ 18 വരെ ജടായു എർത്ത് സെന്റർ സന്ദർശിക്കുന്ന കോവിഡ് പോരാളികൾക്കും അവർക്കൊപ്പമുള്ള രണ്ടു പേർക്കും 50 ശതമാനം ടിക്കറ്റ് നിരക്ക് ഇളവ് ലഭിക്കും.

ഡോക്ടർന്മാർ, നേഴ്സുമാർ, മെഡിക്കൽ പി ജി, യു ജി വിദ്യാർത്ഥികൾ, ദിശ പ്രവർത്തകർ, ആശ പ്രവർത്തകർ, ഫാർമസിസ്റ്റ്, ലാബ് ജീവനക്കാർ, പോലീസ് ഉദ്യോഗസ്ഥർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, ആംബുലൻസ് ഡ്രൈവറന്മാർ, കോവിഡ് 19 വോളന്റീയറന്മാർ, മാധ്യമപ്രവർത്തകർ എന്നിവർക്കായിരിക്കും ടിക്കറ്റ് ഇളവ് ലഭിക്കുക. ജടായു സന്ദർശനത്തിനയത്തുന്നവർ തങ്ങളുടെ ഐ ഡി കാർഡുകൾ ഡിജിറ്റലായോ അല്ലാതെയോ ടിക്കറ്റ് കൗണ്ടറിൽ ഹാജരാക്കിയാൽ ഇളവ് ലഭിക്കും. ഇവർക്കൊപ്പം വരുന്ന രണ്ട് പേർക്ക് കൂടി 50 ശതമാനം ഇളവ് ലഭിക്കും.  

കോവിഡ് മഹാമാരിയിൽ സ്തുത്യർഹമായ സേവനങ്ങൾ കേരളം സമൂഹത്തിന് നൽകുകയും കേരളത്തിന്റ കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾ വിജയകരമായി നിലയിൽ എത്തിക്കുന്നതിനും സഹായിച്ച കോവിഡ് പോരാളികൾ ലോകത്തിന് തന്നെ മാതൃകയാണ്. അവരോടുള്ള സ്നേഹവും ആദരവുമാണ് തങ്ങൾ ഇത്തരമൊരു ശ്രമത്തിലൂടെ നടത്തുന്നതെന്ന് ഉഷ ബ്രെക്കോ ലിമിറ്റഡ് കമ്പനി എം ഡി  അപൂർവ ജാവർ പറഞ്ഞു.

Report by : Adarsh Onnatt