കാല്‍നൂറ്റാണ്ടായി തുടരുന്ന നിയമയുദ്ധത്തില്‍ നമ്പി നാരായണന് നീതി; 50 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതിയുടെ വിധി

1

നീണ്ട നാളത്തെ നിയമ പോരാട്ടത്തിന് ഒടുവില്‍ ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് നീതി. 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുവാന്‍ സുപ്രീം കോടതി ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്താനും കോടതി നിര്‍ദേശിച്ചു. സംശയത്തിന്റെ പേരിലാണ് ഉന്നത പദവിയിലിരിക്കുന്ന ശാസ്ത്രജ്ഞനെ പൊലീസ് അറസ്റ്റു ചെയ്തത്. ഈ അറസ്റ്റ് അനാവശ്യമായിരുന്നുവെന്ന് സുപ്രീം കോടതി നിര്‍ണായക വിധിയില്‍ പ്രഖ്യാപിച്ചു.

ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണോയെന്ന് അന്വേഷിക്കാന്‍ കമ്മിറ്റിയെ നിയമിച്ചു. സുപ്രീം കോടതി ജസ്റ്റിസ് (റിട്ട.) ഡി.കെ.ജയിന്‍ നേതൃത്വം വഹിക്കും. കേന്ദ്ര,സംസ്ഥാന പ്രതിനിധികള്‍ ഈ കമ്മിറ്റിയില്‍ അംഗങ്ങള്‍ ആകും. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിനും കോടതി ഉത്തരവിട്ടു. റിട്ട.ജസ്റ്റിസ് ഡി.കെ.ജെയിന്‍ അധ്യക്ഷനായ സമിതി അന്വേഷിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി. അന്വേഷണോദ്യോഗസ്ഥരായ സിബി മാത്യൂസ്, എസ്. വിജയന്‍, കെകെ ജോഷ്വ എന്നിവര്‍ക്ക് നേരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സംഘത്തില്‍ സംസ്ഥാന കേന്ദ്ര പ്രതിനിധികളും ഉള്‍പ്പെടുമെന്നാണ് സൂചന.

നഷ്ടപരിഹാരവും ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണവും ആവശ്യപ്പെട്ട് ഐഎസ്ആര്‍ഒ മുന്‍ ഉദ്യോഗസ്ഥനായിരുന്ന നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജ്ജിയിലാണ് വിധി വന്നിരിക്കുന്നത്. നേരത്തെ ഇതേ വിഷയത്തില്‍ ഹൈക്കോടതി നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചിരുന്നു. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ നല്‍കുന്ന കാര്യത്തില്‍ നിര്‍ദ്ദേശങ്ങള്‍ വച്ചിരുന്നില്ല ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.

വിധിയില്‍ സന്തോഷമുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ വിധിയുടെ പൂര്‍ണരൂപം വായിച്ചതിന് ശേഷം അഭിപ്രായം പറയാമെന്നും നമ്പി നാരായണന്‍ പ്രതികരിച്ചു. നഷ്ടപരിഹാരമല്ല അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ നല്‍കണമെന്നതാണ് തന്റെ ആവശ്യമെന്നും അദ്ദേഹം പ്രതികരിച്ചു.