കനകദുർഗയെ വീട്ടിൽ പ്രവേശിപ്പിക്കണമെന്ന് കോടതി: ഭർത്താവും ഭർതൃമാതാവും മറ്റൊരു വീട്ടിലേക്ക് മാറി

1

പത്തനംതിട്ട: ശബരിമലയില്‍ പ്രവേശനം നടത്തിയ കനകദുര്‍ഗക്ക് പെരിന്തല്‍മണ്ണയിലെ ഭര്‍തൃവീട്ടില്‍ പ്രവേശിക്കാമെന്ന് കോടതി. പുലാമന്തോൾ ഗ്രാമ ന്യായാലയത്തിന്‍റെ ഉത്തരവ് പ്രകാരമാണ് കനക ദുർഗ വീട്ടിൽ തിരിച്ചെത്തിയത്. കനക ദുർഗയെ ആരും തടയരുതെന്നും ഭർത്താവിന്‍റെ പേരിലുള്ള വീട് തൽക്കാലം വിൽക്കരുതെന്നും പുലാമന്തോൾ ഗ്രാമന്യായാലയം വിധി പറഞ്ഞു. എന്നാൽ കനകദുർഗ വീട്ടിലെത്തും മുൻപ് ഭർത്താവ് മക്കളേയും അമ്മയെയുംകൂട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോയി.കോടതിവിധി വന്നതിനു പിന്നാലെ കനകദുർഗ വീട്ടിലെത്തുമെന്ന് അറിഞ്ഞതോടെ ഭർത്താവ് കൃഷ്ണനുണ്ണിയും ഭര്‍തൃമാതാവ് സുമതിയമ്മയും മക്കളും വീട് പൂട്ടി പുറത്തേക്കു പോയി. പൊലീസെത്തി വാതിൽ തുറന്നാണ് കനകദുർഗയെ പ്രവേശിപ്പിച്ചത്.
ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റില്ലെന്ന് ഭര്‍തൃവീട്ടുകാര്‍ നിലപാട് എടുത്തതിന് പിന്നാലെയാണ് കനകദുര്‍ഗ പുലാമന്തോൾ ഗ്രാമ ന്യായാലയത്തെ സമീപിച്ചത്. ശബരിമലയിൽ പോയി തിരിച്ചെത്തിയ കനകദുർഗയെ പിന്നീട് വീട്ടിൽ കയറാൻ ഭർതൃവീട്ടുകാർ അനുവദിച്ചിരുന്നില്ല. വീട്ടിലേക്ക് കയറാൻ ശ്രമിച്ച കനകദുർഗയെ ഭർതൃമാതാവ് മർദ്ദിച്ചെന്ന് അവർ പരാതി നൽകിയിരുന്നു. പട്ടിക എടുത്ത് തലയ്ക്കടിച്ചെന്നായിരുന്നു പരാതി. പരിക്കേറ്റ കനകദു‍ർഗ ആശുപത്രിയിലായിരുന്നു. എന്നാൽ കനകദുർഗ തിരികെ മർദ്ദിച്ചെന്നാരോപിച്ച് ഭർതൃമാതാവും ചികിത്സ തേടി. മക്കളുടെ സംരക്ഷണം സംബന്ധിച്ച് തീരുമാനം കോടതി പിന്നീട് അറിയിക്കും. മാർച്ച് 13ന് കേസ് വീണ്ടും പരിഗണിക്കും.സുപ്രീം കോടതി നിർദേശപ്രകാരമുള്ള പൊലീസ് സുരക്ഷ വീട്ടിലും തുടരും. വീട്ടില്‍ സ്വതന്ത്രമായി താമസിക്കുന്നതിനെതിരെ ഭര്‍ത്താവും ബന്ധുക്കളും പ്രവര്‍ത്തിക്കരുതെന്നും മലപ്പുറം പുലാമന്തോള്‍ ഗ്രാമകോടതി വിധി വ്യക്തമാക്കുന്നു.