കണ്ണൂര്‍ വിമാനത്താവളത്തിന് ഡി.ജി.സി.എ അനുമതി; സര്‍വീസ് ഡിസംബറില്‍

1

കണ്ണൂർ വിമാനത്താവളത്തിന് ഡയറക്ടറേറ്റ് ജനറൽ‌ ഓഫ് സിവിൽ ഏവിയേഷന്റെ അനുമതി. 
വിമാനത്താവളത്തിനുള്ള എയറോഡ്രാം ലൈസന്‍സ് ബുധനാഴ്ച അനുവദിച്ചതായി ഡി.ജി.സി.എ സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചു. അന്തിമ അനുമതി ലഭിച്ചതോടെ ഉദ്ഘാടന തീയതി വൈകാതെ തീരുമാനിക്കുമെന്നറിയുന്നു.

എയ്റോഡ്രോം ഡേറ്റ പ്രാബല്യത്തിലാവുന്ന ദിവസമായ ഡിസംബർ ആറു മുതൽ വാണിജ്യ സർവീസ് തുടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കണ്ണൂർ വിമാനത്താവള കമ്പനി (കിയാൽ). വിമാനത്താവളത്തിൽനിന്ന് സർവീസ് നടത്തുന്നതിനു 11 രാജ്യാന്തര വിമാനകമ്പനികളും ആറ് ഇന്ത്യൻ കമ്പനികളും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എയർ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ജെറ്റ് എയർവെയ്സ്, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയർ എന്നീ വിമാനക്കമ്പനികളാണ് കണ്ണൂരിൽ നിന്നു സർവീസ് നടത്താൻ സമ്മതം അറിയിച്ചത്.

ഒക്ടോബർ അഞ്ചു മുതൽ 12 വരെ എല്ലാ ദിവസവും വിമാനത്താവളം ജനങ്ങൾക്കു കാണാനായി തുറന്നുകൊടുക്കും. രാവിലെ പത്ത് മണി മുതൽ വൈകിട്ട് നാലുവരെയാണു പൊതുജനങ്ങൾക്കുള്ള സന്ദർശന സമയം. ഫൊട്ടോ പതിച്ച തിരിച്ചറിയൽ കാര്‍ഡുമായി എത്തുന്നവർക്കായിരിക്കും വിമാനത്താവളത്തിലേക്കു പ്രവേശനം ലഭിക്കുക.