യുഎഇയില്‍ വാഹനാപകടം; കണ്ണൂര്‍ സ്വദേശികളായ യുവാക്കള്‍ മരിച്ചു

1

അബുദാബി: യുഎഇയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. കണ്ണൂര്‍ പിണറായി സ്വദേശി വലിയപറമ്പത്ത് റഹീമിന്റെ മകന്‍ റഫിനീദ് (29), കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി കണ്ണോത്ത് കാസിമിന്റെ മകന്‍ റാഷിദ് നടുക്കണ്ടി (28) എന്നിവരാണ് മരിച്ചത്.

അബുദാബി-അല്‍ഐന്‍ റോഡിന് സമാന്തരമായുള്ള റോഡില്‍ വെള്ളിയാഴ്‍ച പുലര്‍ച്ചെ നാല് മണിയോടെ ബനിയാസ് പോലീസ് സ്റ്റേഷന് മുന്നിലാണ് അപകടം നടന്നത്. സംഭവസ്ഥലത്തുവച്ചുതന്നെ ഇരുവരും മരിച്ചു. റഫിനീദ് ബനിയാസില്‍ ഓഫീസ് ബോയ് ആയും റാഷിദ് സെയില്‍സ്മാനായും ജോലി ചെയ്തുവരികയിരുന്നു. ഇരുവരും അവിവാഹിതരാണ്.

ഇരുവരും സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു കാര്‍ വന്നിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്‍ടമാവുകയും റോഡിരികിലെ പോസ്റ്റില്‍ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ രണ്ടായി പിളര്‍ന്നു. അപകടത്തില്‍പെട്ട രണ്ടാമത്തെ കാറിന്റെ ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഷഹാമ സെന്‍ട്രല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ക്ക് ശേഷം ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാമെന്ന പ്രതീക്ഷയിലാണ് സുഹൃത്തുക്കൾ.