കരുണാനിധി ഓര്‍മ്മയായി; അന്ത്യം ചെന്നൈയിലെ ആശുപത്രിയില്‍

1

ഡി.എം.കെ അധ്യക്ഷനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധി (94) അന്തരിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കരുണാനിധി. വൈകുന്നേരം നാലരയോടെ കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണെന്ന മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്നു. അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനവും നിലച്ചിരുന്നു. വൈകുന്നേരം ആറരയോടെ മരണവാര്‍ത്ത പുറത്തുവിട്ടു. മരണസമയത്ത് മക്കളായ എം.കെ സ്റ്റാലിന്‍, കനിമൊഴി തുടങ്ങിയവരും പ്രധാനപ്പെട്ട ഡി.എം.കെ നേതാക്കളും കാവേരി ആശുപത്രിയില്‍ ഉണ്ടായിരുന്നു.

1969-2011 വര്‍ഷങ്ങളില്‍ വിവിധ കാലയളവുകളിലായി അഞ്ച് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്നു. നിലവില്‍ തമിഴ്‌നാട് നിയമസഭാംഗമാണ്. തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ തിരുക്കുവളൈയില്‍ മുത്തുവേലരുടേയും അഞ്ജുകം അമ്മയാരുടേയും മകനായി 1924 ജൂണ്‍ 3നാണ് കരുണാനിധി ജനിച്ചത്. ദക്ഷിണാമൂര്‍ത്തി എന്നാണ് മാതാപിതാക്കള്‍ നല്‍കിയ പേര്.

1957ല്‍ 33-ാം വയസില്‍ കുളിത്തലൈ സീറ്റില്‍ നിന്ന് വിജയിച്ച് നിയമസഭയിലെത്തി. തുടര്‍ന്ന് 1961ല്‍ ഡി.എം.കെ ട്രഷററും പാര്‍ട്ടിയുടെ നിയമസഭാ കക്ഷി ഉപാധ്യക്ഷനുമായി. 1967ല്‍ പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ കരുണാനിധി പി.ഡബ്ല്യു.ഡി മന്ത്രിയായി. 1969ല്‍ സി.എന്‍ അണ്ണാദുരൈയുടെ നിര്യാണത്തോടെ കരുനാണാനിധി പാര്‍ട്ടിയുടെ അധ്യക്ഷനും മുഖ്യമന്ത്രിയുമായി. പിന്നീട് 1971-74, 1989-91, 1996-2001, 2006-2011 വര്‍ഷങ്ങളിലും മുഖ്യമന്ത്രിയായി.

എം.ജി.ആര്‍, അണ്ണാദുരൈ തുടങ്ങിയവരുടെ സമകാലീനനായിരുന്ന തമിഴ് രാഷ്ട്രീയത്തിലെ അതികായനാണ് അണികളുടെ പ്രിയങ്കരനായ കലൈഞ്ജര്‍ എന്ന കരുണാനിധി. ഭാര്യമാര്‍: പത്മാവതി, രാസാത്തി അമ്മാള്‍, ദയാലു അമ്മാള്‍. മക്കള്‍ തമിഴ്‌നാട് മുന്‍ ഉപമുഖ്യമന്ത്രിയായിരുന്ന എം.കെ സ്റ്റാലിന്‍, മുന്‍ കേന്ദ്രമന്ത്രി എം.കെ അഴഗിരി, രാജ്യസഭാംഗം കനിമൊഴി, എം.കെ മുത്തു, എം.കെ സെല്‍വി, എം.കെ തമിഴരശ്.