കെ.എ.എസ്: ആദ്യ വിജ്ഞാപനം ഇന്ന്; ആദ്യ ബാച്ച് റാങ്ക്പട്ടിക 2020 നവംബർ ഒന്നിന്

0

തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിന്റെ ആദ്യ വിജ്ഞാപനം പി.എസ്.സി ഇന്ന് പ്രസിദ്ധീകരിക്കും. വൈകിട്ട് 3 ന് കമ്മിഷൻ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ചെയർമാൻ എം.കെ.സക്കീർ ഔദ്യോഗിക പ്രഖ്യാപനം നടത്തും. വിജ്ഞാപനവും പരീക്ഷാ സിലബസും കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാവും. ആദ്യ ബാച്ച് റാങ്ക്പട്ടിക 2020 നവംബർ ഒന്നിനു തയ്യാറാകുന്ന വിധത്തിലാണ് തിരഞ്ഞെടുപ്പിന്റെ സമയക്രമം നിശ്ചയിച്ചത്.

സംസ്ഥാന ഭരണനിര്‍വഹണം കാര്യക്ഷമമാക്കുകയും ഐഎഎസിലേക്ക് സമര്‍ഥരായ ചെറുപ്പക്കാരെ നിയോഗിക്കാനുമാണ് കെ.എ.എസ് ലക്ഷ്യമിടുന്നത്. ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാൻ ഒരു മാസത്തോളം സമയം നൽകും. പ്രാഥമിക പരീക്ഷ 2020 ഫെബ്രുവരിയിലായിരിക്കും. മുഖ്യപരീക്ഷയുടെയും അഭിമുഖത്തിന്റെയും സമയം പിന്നീട് അറിയിക്കും. പരീക്ഷാഘടന, പാഠ്യപദ്ധതി എന്നിവ ഉൾപ്പെടുത്തിയാണ് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്.

പ്രാഥമിക പരീക്ഷയിൽ മലയാളത്തിൽ കൂടി ചോദ്യങ്ങൾ ഉൾപ്പെടുത്തണമെന്ന നിർദേശം പാലിച്ചിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ച ചേർന്ന പി.എസ്.സി യോഗത്തിലാണ് കെ.എ.എസ് വിജ്ഞാപനത്തിന് അന്തിമ രൂപം നൽകിയത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിക്ക് വിജ്ഞാപനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പി.എസ്.സി. ആസ്ഥാനത്ത് ചെയർമാൻ എം.കെ. സക്കീർ നടത്തും. അതിനുശേഷം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. പി.എസ്.സി.യുടെ കേരളപ്പിറവി സമ്മാനമാണിതെന്ന് ചെയർമാൻ എം.കെ. സക്കീർ പറഞ്ഞു.

പ്രതീക്ഷിത ഒഴിവുകൾ കണക്കാക്കിയാണ് വിജ്ഞാപനം തയ്യാറാക്കിയിരിക്കുന്നത്. നൂറിലേറെ ഒഴിവുകളുണ്ടാകുമെന്നാണു പ്രതീക്ഷ. റാങ്ക്പട്ടികയ്ക്ക് ഒരുവർഷ കാലാവധിയാണ് നിശ്ചയിച്ചിട്ടുള്ളത്. ഒരു വർഷത്തിനകത്ത് ഉണ്ടാകാനിടയുള്ള ഒഴിവുകൾ മുൻകൂട്ടി കണക്കാക്കിയാണ് നിയമനം. ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. നേരിട്ടുള്ള നിയമനത്തിന് 32 വയസ്സും പൊതുവിഭാഗത്തിൽനിന്നുള്ള ആദ്യ തസ്തികമാറ്റത്തിന് 40 വയസ്സും ഒന്നാം ഗസറ്റഡ് ഓഫീസർമാരിൽനിന്നുള്ള രണ്ടാം തസ്തികമാറ്റത്തിന് 50 വയസ്സുമാണ് ഉയർന്ന പ്രായപരിധി.