കാസര്‍കോട്ട് നാലുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവു ശിക്ഷ

0

കാസര്‍കോട്: നാലുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെ തടവുശിക്ഷ. കാസര്‍കോട് കരിവേടകം നെട്ടിപ്പടുപ്പ് ശങ്കരംപടി സ്വദേശി വി.എസ്. രവീന്ദ്രനെ(46)യാണ് മരണം വരെ തടവിന് ശിക്ഷിക്കാന്‍ കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്. പോക്‌സോ നിയമഭേദഗതിക്ക് ശേഷം സംസ്ഥാനത്തെ ആദ്യ വിധിയാണിത്.

കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. 2018 ഒക്ടോബർ ഒൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസുകാരിയെ പ്രതി വീട്ടിനകത്തേക്ക് കൂട്ടികൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. അന്വേഷണത്തിൽ മറ്റ് രണ്ട് തവണകൂടി പ്രതി കുട്ടിയെ പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തി. വാടക ക്വർട്ടേഴ്‌സിൽ താമസിക്കുന്ന പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.

ഒരുമാസം നീണ്ട വിചാരണക്കൊടുവിലാണ് കാസർഗോഡ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ഒന്ന് കേസിൽ വിധി പറഞ്ഞത്. 25,000 രൂപാ പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടുതൽ തടവ് അനുഭവിക്കണം. പോക്‌സോ നിയമം നിലവില്‍വന്നതിനുശേഷം 2018 ഏപ്രില്‍ 21-ന് ഭേദഗതി ചെയ്ത 376 എ, ബി വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ആദ്യ കേസായിരുന്നു ഇത്.

കേസില്‍ പ്രോസിക്യൂഷന്‍ 22 സാക്ഷികളെ വിസ്തരിച്ചു. 23 രേഖകള്‍ ഹാജരാക്കി. ബേഡകം പോലീസില്‍ രജിസ്റ്റര്‍ചെയ്ത കേസില്‍ ഡി.വൈ.എസ്.പി. ഹരിശ്ചന്ദ്രനായ്ക്കാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പ്രകാശ് അമ്മണ്ണായ ഹാജരായി.