സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി; നവകേരള നിര്‍മ്മാണത്തിന് പ്രത്യേക പരിഗണന

1

പ്രളയാനന്തരമുള്ള ആദ്യ സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കുന്നു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റും ധനമന്ത്രി തോമസ് ഐസക്കിന്റെ പത്താമത്തെ ബജറ്റുമാണ് ഇന്ന് അവതരിപ്പിക്കുന്നത്.ബജറ്റില്‍ നവകേരള നിര്‍മ്മിതിക്കായുള്ള പദ്ധതികള്‍ക്കാണ് ബജറ്റില്‍ പ്രത്യേക ഊന്നല്‍ നല്‍കുന്നത്. പ്രളയ സെസ് ഏതൊക്കെ ഉല്പന്നങ്ങള്‍ക്ക് ചുമത്തുമെന്ന കാര്യത്തില്‍ ഇന്നത്തെ ബജറ്റില്‍ തീരുമാനമുണ്ടാകും.സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ബജറ്റ് അവതരണത്തിനായി നിയമസഭയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് തന്നെ ധനമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറയുകയുണ്ടായി.
പ്രളയാനന്തര നവകേരളത്തിനായി പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി നേരത്തെ സൂചന നല്‍കിയിരുന്നു. ഇതിനായുള്ള തുക പ്രളയ സെസില്‍ നിന്നും മറ്റും കണ്ടെത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ജിഎസ്ടിക്ക് മേല്‍ ഒരു ശതമാനം സെസ് ഈടാക്കാന്‍ രണ്ടുവര്‍ഷമാണ് ജി എസ് ടി കൗണ്‍സില്‍ കേരളത്തിന് അനുമതി നല്‍കിയിരിക്കുന്നത്. 1,000 കോടി രൂപ ഈ കാലയളവ് കൊണ്ട് പ്രളയസെസിലൂടെ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. നവകേരളത്തിനായുള്ള പ്രത്യേക പദ്ധതികള്‍ക്ക് ഇതില്‍ നിന്ന് പിരിഞ്ഞുകിട്ടുന്ന തുക വിനിയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ബജറ്റായതിനാല്‍ ക്ഷേമപെന്‍ഷനുകള്‍ 100 രൂപ വീതം കൂട്ടിയേക്കും. അയ്യായ്യിരം കോടി രൂപയോളം വരുന്ന നികുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ വ്യാപാരികള്‍ക്ക് ഇളവുകളോടെ ഒറ്റത്തവണ പദ്ധതിയും പ്രഖ്യാപിച്ചേക്കും.