കേരളത്തില്‍ നാല് ജില്ലകളില്‍ നാളെ കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍

0

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നാല് ജില്ലകളില്‍ നടത്താന്‍ തീരുമാനം. തിരുവനന്തപുരം, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് ശനിയാഴ്ച ഡ്രൈ റണ്‍ നടത്തുക. തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളിലും മറ്റ് ജില്ലകളില്‍ ഒരിടത്തു വീതവുമാണ് ഡ്രൈ റണ്‍.

ഡിസംബർ 28, 29 തീയതികളിൽ നാല് സംസ്ഥാനങ്ങളിൽ ഡ്രൈ റൺ നടത്തിയിരുന്നു. മികച്ച രീതിയിലാണ്‌ അവ നടന്നതെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തി. വാക്സിൻ വിതരണരീതിയിലെ പാകപ്പിഴകൾ കണ്ടെത്താനുള്ളതാണ് ഡ്രൈ റൺ.

ജനുവരി 2 മുതല്‍ എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് വാക്സിന്‍ ഡ്രൈ റണ്‍ നടക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ വക്താക്കള്‍ വ്യാഴാഴ്ച നടന്ന ഉന്നതതല യോഗത്തിനു ശേഷം വ്യക്തമാക്കിയിരുന്നു. നേരത്തെ നാല് സംസ്ഥാനങ്ങളില്‍ രണ്ട് ദിവസത്തെ ഡ്രൈ റണ്‍ വിജയകരമായി സംഘടിപ്പിച്ചിരുന്നു. ആന്ധ്ര പ്രദേശിലെ കൃഷ്ണ, ഗുജറാത്തിലെ രാജ്കോട്ട്, ഗാന്ധി നഗര്‍, ലുധിയാന, പഞ്ചാബിലെ ഷഹീദ് ഭഗത് സിംഗ് നഗര്‍ (നവന്‍ഷഹര്‍), അസമിലെ സോണിത്പുര്‍, നല്‍ബാരി എന്നീ ജില്ലകളിലാണ് രണ്ട് ദിവസത്തെ ഡ്രൈ റണ്‍ നടത്തിയത്.

കൊവിന്‍ ആപ്ലിക്കേഷനില്‍ സൗകര്യങ്ങള്‍ ഒരുക്കുക, വാക്സിന്‍ സ്വീകര്‍ത്താക്കളെ നിശ്ചയിക്കുക, സെഷന്‍ സൈറ്റ് സൃഷ്ടിക്കുക, സൈറ്റുകളുടെ മാപ്പിംഗ്, ജില്ലകളില്‍ വാക്‌സിന്‍ സ്വീകരിക്കുന്നതും വാക്സിനേഷന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അവലോകനം എന്നിവയെല്ലാം ഡ്രൈ റണ്ണിന്റെ ലക്ഷ്യത്തില്‍ ഉള്‍പ്പെടും.

എല്ലാ സംസ്ഥാനങ്ങളിലെയും തലസ്ഥാനമാണ് ദേശീയ ഡ്രൈ റണ്ണിന്റെ വേദി. ചില സംസ്ഥാനങ്ങളില്‍ അധികമായി എതാനും ജില്ലകളെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുടെ പശ്ചാത്തലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.