അതിശക്തമായ മഴ വരുന്നു: ചക്രവാതച്ചുഴി നാളെ ന്യൂനമർദ്ദമായി മാറും

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കേരളത്തിലേക്കും മഴ വ്യാപിക്കും. മലയോരമേഖലകളിൽ ജാഗ്രത തുടരണം. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി നാളെയോടെ ന്യൂനമർദ്ദമായി മാറും.

അതേസമയം, പത്തനംതിട്ട ജില്ലയിൽ ഇന്നലെ വൈകീട്ട് തുടങ്ങിയ പെരുമഴ പുലർച്ചെയും തോർന്നില്ല. വരും മണിക്കൂറുകളിലും ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ജില്ലയുടെ കിഴക്കൻ മേഖലയിൽ ഇന്നലെ മലവെള്ളപ്പാച്ചിലും വ്യാപക മണ്ണിടിച്ചിലുമുണ്ടായി. കക്കാട്ടാർ കരകവിഞ്ഞതോടെ മൂഴിയാർ, മണിയാർ ഡാമുകളുടെ ഷട്ടർ തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കുകയാണ്. മലയോരമേഖലയിലെ പല റോഡുകളിലും മണ്ണിടിച്ചിൽ ഗതാഗതം തടസ്സപ്പെടുത്തി.

കോന്നി അരുവാപ്പുലം പഞ്ചായത്തിലെ കരിപ്പാൻതോട് മേഖലയിൽ റെക്കോഡ് മഴയാണ് ലഭിച്ചത്. മണ്ണീറ, മൂഴിയാർ പ്രദേശങ്ങളിലും 200 മില്ലിമീറ്ററിനു മുകളിൽ മഴ ലഭിച്ചു. വനമേഖലയിൽ ഉരുൾപൊട്ടിയതോടെ കക്കാട്ടാർ കരകവിഞ്ഞു. മൂഴിയാർ, മണിയാർ ഡാമുകളുടെ ഷട്ടർ തുറന്നിരിക്കുകയാണ്. മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ മലയോര മേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഗവി യാത്രയ്ക്കുള്ള നിരോധനവും തുടരുകയാണ്.

ഉയർന്ന തിരമാല ജാഗ്രത നിർദേശം

കേരള തീരത്ത് 04-09-2023 (ഇന്ന്) രാത്രി 11.30 വരെ 0.5 മുതൽ 2.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

തെക്കൻ തമിഴ്നാട് തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.6 മുതൽ 2.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

  1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
  2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.