കെ എം മാണിക്ക് യാത്രാമൊഴി നൽകി കേരളം; മൃതദേഹം സംസ്കരിച്ചു

2

കോട്ടയം: വന്‍ ജനാവലിയെ സാക്ഷിയാക്കി കേരള കോണ്‍ഗ്രസിന്റെ അമരക്കാരന്‍ കെ.എം മാണിയുടെ മൃതശരീരം പാലാ സെന്റ് തോമസ് കത്രീഡല്‍ സെമിത്തേരിയില്‍ സംസ്‌കരിച്ചു. പൂർണ സംസ്ഥാന ഔദ്യോഗിക ബഹുമതികളോടെ കെ എം മാണിയുടെ സംസ്കാരച്ചടങ്ങുകൾ നടന്നു. ബിഷപ്പുമാരുൾപ്പടെയുള്ളവർ നടത്തിയ പ്രാർത്ഥനകൾക്ക് ശേഷമായിരുന്നു മാണിസാറിന്‍റെ സംസ്കാരച്ചടങ്ങുകൾ.

ഇന്ന് രാവിലോയോടെയാണ് മാണിയുടെ ഭൗതിക ശരീരം പാലായിലെ കരിങ്ങോഴക്കൽ വീട്ടിൽ എത്തിച്ചത്. ആയിരക്കണക്കിന് ആളുകൾ രാവിലെ തന്നെ കെ എം മാണിയെ അവസാനമായി ഒരുനോക്ക് കാണാൻ കരിങ്ങോഴയ്ക്കൽ വീട്ടിലേക്ക് എത്തിയിരുന്നു. പ്രത്യേകം സജ്ജീകരിച്ച കെഎസ്ആർടിസി ബസിൽ നിന്ന് നേതാക്കൾ മൃതശരീരം വീട്ടിനുള്ളിലെ ഹാളിലേക്ക് മാറ്റി

തുടര്‍ന്ന് മൃതശരീരം സെമിത്തേരിയിലേക്ക് കൊണ്ടുപോയി. കേരള പോലീസ് ആചാരവെടി മുഴക്കി. ഭാര്യ കുട്ടിയമ്മ ഉള്‍പ്പടെുള്ളവര്‍ അവസാന ചുംബനം നല്‍കി. മൃതദേഹത്തില്‍പാര്‍ട്ടി നേതാക്കന്മാര്‍ ചേര്‍ന്ന് പാര്‍ട്ടി പതാക പുതപ്പിച്ചു.”ഇല്ലാ ഇല്ല മരിക്കില്ല, കെ.എം മാണി മരിക്കില്ല” എന്ന മുദ്രാവാക്യത്തോടെ വികാരതീഷ്ണമായ അന്തരീക്ഷത്തിലാണ് മാണിയുടെ ഭൗതിക ശരീരം സെമിത്തേരിയിലെ കുടുംബ കല്ലറയില്‍ സംസ്‌കരിച്ചു.

കര്‍ദിനാള്‍ ബസേലിയോസ് ക്ലിമീസ് ബാവയുടെ കാര്‍മികത്വത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ആര്‍ച്ച് ബിഷപ്പ് സൂസെപാക്യം എന്നിവരും ചടങ്ങുകളില്‍ പങ്കെടുത്തു. ഉമ്മൻ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കൾ മുഴുവൻ സമയവും പൊതുദർശനത്തിലും സംസ്കാരശുശ്രൂഷകളിലും പങ്കെടുത്തു.