ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ബലാത്സംഗത്തിന് കേസ്: പരാതിക്കാർ 6 പേർ

0

കൊച്ചി: കൊച്ചിയിൽ ടാറ്റൂ ചെയ്യുന്നതിനിടെ യുവതികളെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ പ്രതി ടാറ്റൂ ആർട്ടിസ്റ്റ് പി.എസ് സുജേഷിനെതിരെ ബലാത്സംഗത്തിന് കേസെടുത്ത് പൊലീസ്. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കം അഞ്ചു വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്. ഇത് വരെ ആറ് പേരാണ് പരാതി നൽകിയത്. 2017 മുതൽ ലൈംഗിക പീഡനമുണ്ടായെന്നാണ് യുവതികളുടെ മൊഴി. കൂടുതൽ പേരെ സുജേഷ് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നതിലും പൊലീസിന് വ്യക്തത ലഭിച്ചിട്ടുണ്ട്. പരാതി ഉയർന്നതോടെ ഇയാൾ ഒളിൽ പോയി.

ടാറ്റൂ ലൈംഗിക പീഡനക്കേസിലെ പ്രതി ബെംഗളൂരുവിലേക്ക് കടന്നതായി സൂചന. സംഭവത്തില്‍ കൂടുതല്‍ പരാതികള്‍ വരുന്ന സാഹചര്യത്തില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റായ സുജീഷിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. യുവതികള്‍ സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തല്‍ നടത്തിയതിനു ശേഷം സുജീഷ് ഒളിവിലാണ്. ഇയാൾക്കെതിരെ പാലാരിവട്ടം സ്റ്റേഷനിൽ മൂന്നും ചേരാനല്ലൂർ സ്റ്റേഷനിൽ രണ്ടും കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കൊച്ചിയിലെ ടാറ്റൂകേന്ദ്രത്തില്‍ പോലീസ് വ്യാപക റെയ്ഡ് നടത്തിയിരുന്നു. സുജീഷിനെതിരേ അന്വേഷണവുമായി ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ചിറ്റൂരിലും വെണ്ണലയിലുമുള്ള ഇയാളുടെ വീടുകളിലും എത്തിയിരുന്നു.

വീടുപണിയുമായി ബന്ധപ്പെട്ട് ചില സാധനങ്ങള്‍ എടുക്കുന്നതിനായി സുജീഷ് ബെംഗളൂരിവിലേക്ക് പോയെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. എന്നാല്‍ ഇതു പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. നിലവില്‍ കൊച്ചി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. ബെംഗളൂരുവിലേക്കും അന്വേഷണം വ്യാപിക്കുമെന്ന് പോലീസ് വ്യക്തമാക്കി.