അനിയത്തിപ്രാവില്‍ ലഭിച്ച പ്രതിഫലം വെളിപ്പെടുത്തി ചാക്കോച്ചൻ

0

ഫാസില്‍ സംവിധാനം ചെയ്ത അനിയത്തി പ്രാവില്‍ നായകനായി എത്തി പിന്നീട് മലയാളത്തിന്റെ പ്രിയതാരമായി മാറിയ ആളാണ് കുഞ്ചാക്കോ ബോബൻ. ഇപ്പോഴിതാ തന്റെ ആദ്യ ചിത്രത്തിന് ലഭിച്ച പ്രതിഫലം വെളിപ്പെടുത്തുകയാണ് താരം. അമ്പതിനായിരം രൂപയാണ് അനിയത്തി പ്രാവിന് പ്രതിഫലമായി ലഭിച്ചതെന്ന് ചാക്കോച്ചൻ വെളിപ്പെടുത്തി.

സുരേഷ് ഗോപി അവതാരകനായി എത്തുന്ന ടെലിവിഷൻ പരിപാടിക്കിടെയായിരുന്നു ചാക്കോച്ചന്റെ തുറന്നുപറച്ചിൽ. ഇതിന് പിന്നാലെ സുരേഷ് ഗോപിയും തനിക്ക് സിനിമയിൽ ലഭിച്ച ആദ്യ പ്രതിഫലം വെളിപ്പെടുത്തി. നവോദയ അപ്പച്ചന്‍ നിർമാതാവായ സിനിമയിലാണ് ആദ്യമായി അഭിനയിച്ചതെന്നും 2500 രൂപയുടെ ചെക്ക് ആണ് പ്രതിഫലമായി കിട്ടിയതെന്നും സുരേഷ് ഗോപി പറഞ്ഞു.

‘അപ്പച്ചന്‍ സാറില്‍ നിന്ന് നേരിട്ട് തന്നെ പ്രതിഫലം വാങ്ങണം, അത് ഒരു പൈസയാണെങ്കിലും. ഭയങ്കര വളര്‍ച്ചയുണ്ടാകും എന്നായിരുന്നു അച്ഛന്‍ പറഞ്ഞത്. ‘ചെക്കിലെ പൂജ്യം കണ്ടോ , ആ പൂജ്യമങ്ങ് കൂട്ടിക്കൂട്ടി കൊണ്ടുവരണം’ എന്നാണ് ചെക്ക് തന്ന് അപ്പച്ചന്‍ സാര്‍ അന്ന് പറഞ്ഞത്.’–സുരേഷ് ഗോപി പറഞ്ഞു.

1997ലാണ് അനിയത്തിപ്രാവ് പുറത്തിറങ്ങിയത്. ഫാസില്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം സ്വര്‍ഗചിത്ര അപ്പച്ചനാണ് നിർമിച്ചത്. ഉദയ നിര്‍മ്മിച്ച ധന്യ എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ടെങ്കിലും നായകനായി കുഞ്ചാക്കോ ബോബൻ എത്തിയത് അനിയത്തിപ്രാവിലൂടെ ആയിരുന്നു.