ലക്ഷദ്വീപിൽ ഇന്ന് വീണ്ടും സർവകക്ഷിയോഗം; അഡ്മിനിസ്ട്രേറ്റര്‍ക്കെതിരെ പ്രമേയം പാസാക്കി കവരത്തി പഞ്ചായത്ത്

0

കവരത്തി: ലക്ഷദ്വീപിൽ പ്രഫുൽ ഖോഡ പട്ടേലിന്റെ ഭരണപരിഷ്‌കാരങ്ങളിൽ തുടർപ്രക്ഷോഭങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും സർവകക്ഷി യോഗം ചേരും. യോഗത്തിൽ അനുകൂല നിലപാട് ഉണ്ടായില്ലെങ്കിൽ വിവിധ സംഘടനകളുടെ പിന്തുണയോടെ ഡൽഹിയിലേക്ക് പ്രതിഷേധം നീട്ടാനാണ് നീക്കം.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാരങ്ങളിൽ പ്രതിഷേധമറിയിച്ച് കവരത്തി പഞ്ചായത്ത് പ്രമേയം പാസാക്കി. വികസന പദ്ധതികളും നിയമ പരിഷ്കാരങ്ങളും നടപ്പിലാക്കുമ്പോൾ പഞ്ചായത്തുകളോട് ആലോചിക്കണമെന്നാണ് പ്രധാന ആവശ്യം.

അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്കാരങ്ങളിലും കളക്ടർ അസ്കറലിയുടെ പ്രസ്താവനകളിലും പ്രതിഷേധമറിയിച്ച് മൂന്ന് പ്രമേയങ്ങളാണ് പഞ്ചായത്ത് പാസാക്കിയത്. ഒന്നാമത്തെ പ്രമേയത്തിൽ വികസന പദ്ധതികളും നിയമപരിഷ്കാരങ്ങളും നടപ്പിലാക്കുമ്പോൾ പഞ്ചായത്തുകളോട് ആലോചിക്കണമെന്നും ജനദ്രോഹപരമായ നീക്കങ്ങളിൽ നിന്ന് അഡ്മിനിസ്ട്രേഷൻ പിന്മാറണമെന്നുമാണ് ആവശ്യപ്പെടുന്നത്.

കൊച്ചിയിലെ വാർത്താ സമ്മേളനത്തിലൂടെ ലക്ഷദ്വീപ് ജനതയെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്ത കളക്ടർക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടായിരുന്നു രണ്ടാം പ്രമേയം. പ്രതിഷേധസമരത്തിൽ പങ്കെടുത്തതിനെ തുടർന്ന് അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പിന്തുണ പ്രഖ്യാപിച്ചും കേസ് പിന്‍വലിക്കണമെന്നുമാണ് മൂന്നാം പ്രമേയത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇതിനിടെ തീരപ്രദേശത്തെ സുരക്ഷ ലെവൽ 2 ആക്കി വർധിപ്പിച്ച് ലക്ഷദ്വീപ് ഡെവലപ്മെന്റ് കോർപറേഷൻ ഉത്തരവിറക്കി. ഇന്റലിജൻസ് വിവരത്തെ തുടർന്നാണ് നടപടി. പുത്തൻ പരിഷ്കാരങ്ങളിൽ തുടർപ്രക്ഷോഭങ്ങൾ ചർച്ച ചെയ്യാൻ വൈകിട്ട് 4 മണിക്ക് വീണ്ടും സർവകക്ഷിയോഗം ചേരും. ദ്വീപിലെ ബിജെപി നേതാക്കാളെയടക്കം ഉൾപ്പെടുത്തി കോർ കമ്മിറ്റി രൂപീകരിക്കാനാണ് ആലോചന.

നാളെ പ്രഫുൽ പട്ടേൽ ലക്ഷദ്വീപിലേക്ക് എത്തുമെന്നാണ് സൂചന. അതിനിടെ ദ്വീപിലെ തീരമേഖലയിൽ സുരക്ഷ വർധിപ്പിച്ച് ലക്ഷദ്വീപ് ഡെവലപ്മെന്റ് കോർപറേഷൻ ഉത്തരവിറക്കി. സംശയാസ്പദമായ സാഹചര്യത്തിൽ എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ അധികൃതരെ വിവരം അറിയിക്കാനാണ് നിർദേശം.