ബില്ല് അടച്ചതും മരുന്നുകള്‍ വാങ്ങുന്നതുമെല്ലാം സുരേഷേട്ടന്‍ ഞങ്ങളുടെ കണ്ണു നിറഞ്ഞു… സുരേഷ് നന്മകൾ ചൂണ്ടിക്കാട്ടി നടി ലക്ഷ്മി പ്രിയ

1

തിരുവനന്തപുരം: തൃശ്ശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായ നടന്‍ സുരേഷ് ഗോപിക്ക് പിന്തുണയുമായി നടി ലക്ഷ്മി പ്രിയ. തിരഞ്ഞെടുപ്പ് ചൂടിൽ അകപ്പെട്ട് സുരേഷ് ഗോപി വിവാദങ്ങളിൽ കുടുങ്ങിയിരിക്കുന്ന സമയത്താണ് നടിയുടെ ഈ കുറിപ്പ് വൈറലാകുന്നത്. . ധാരാളം ആളുകളെ സഹായിക്കുന്ന ഒരു വ്യക്തിയാണ് സുരേഷ് ഗോപിയെന്നും അദ്ദേഹത്തിന്റെ അടുത്തേക്ക് സഹായമഭ്യര്‍ഥിച്ച് പോയവരാര്‍ക്കും ഇതുവരെ നിരാശപ്പെടേണ്ടി വരില്ലെന്നും ലക്ഷ്മി പ്രിയ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ‘രാഷ്ട്രീയ പ്രവേശനമൊക്കെ അദ്ദേഹത്തിനു നന്മ ചെയ്യാനുള്ള പ്ലാറ്റ് ഫോം മാത്രമാണ്.സാധാരണ രാഷ്ട്രീയ നേതാവിനെ വിമര്‍ശിക്കുന്നത് പോലെ അദ്ദേഹത്തെ വിമര്‍ശിക്കരുതെന്നും നദി കുറിപ്പിൽ പറഞ്ഞു. അതിന് അദ്ദേഹത്തെ സഹായിക്കണമെന്നാണ് ലക്ഷ്മി പ്രിയ ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥിക്കുന്നത്.

ലക്ഷ്മി പ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ്

രണ്ടുമൂന്ന് ദിവസമായി ആകെ മനപ്രയാസമാണ്. ആ കുഞ്ഞുമോൻ എപ്പോഴും കണ്‍മുന്നില്‍. പിന്നെ സ്നേഹിച്ച് കൂടെ നിർത്തുന്നവർ തരുന്ന മുറിവുകൾ (അതു വര്ഷങ്ങളായി എന്‍റെ ഒരു ശാപമാണ്,ആരെ സ്നേഹിച്ച് ആത്മാർത്ഥതയോടെ നിന്നാലും മൂന്നിന്‍റെ അന്ന് പണി ഉറപ്പാണ്, അതിനാൽ ഇത്തവണ ഷോക്ക് ആയില്ല)ഈ പോസിറ്റിവിറ്റി നമ്മൾ ഉണ്ടാക്കുന്നതല്ലേ? അങ്ങനെ എങ്കിൽ പോസിറ്റീവ് ആയ ചിലത് നിങ്ങളോട് പറയാം എന്നങ്ങ് കരുതി. അപ്പോ തുടങ്ങാം.

തിരുവനന്തപുരത്ത് ശാസ്തമംഗലത്ത് വർഷങ്ങളോളം ഞങ്ങൾ സുരേഷേട്ടന്‍റെ (സുരേഷ് ഗോപി ) അയൽക്കാർ ആയിരുന്നു. അന്ന് ചേട്ടൻ സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയമാണ്. എന്‍റെ അമ്മയുടെ (ഹസ്ബൻഡിന്‍റെ അമ്മ )കൂട്ടുകാരി ആണ് ഗ്ലാഡിസ് ആന്‍റി. ആന്‍റിയുടെ ഭർത്താവ് മരിച്ചു പോയിരുന്നു. മക്കൾ ഇല്ല. ഒത്തിരി അസുഖങ്ങളും ഉണ്ട്. ഒറ്റയ്ക്ക് ഒരു വാടക വീട്ടിലാണ് താമസം. രണ്ടു ദിവസം കൂടുമ്പോ ആന്‍റി ഞങ്ങളുടെ വീട്ടിലേക്കു വരും. ആന്‍റി വന്നില്ലെങ്കിൽ മൂന്നാമത്തെ ദിവസം അമ്മ അങ്ങോട്ട്‌ പോകും. ലാസ്റ്റ് ആന്‍റി വന്നപ്പോ കാലിൽ നല്ല നീരുണ്ടായിരുന്നു. നടക്കാൻ ബുദ്ധിമുട്ട്. അമ്മ ആശുപത്രിയിൽ പോവാന്ന് പറഞ്ഞ് നോക്കി. ആന്‍റി സമ്മതിക്കുന്നില്ല.

രണ്ടു ദിവസം കഴിഞ്ഞു ആന്‍റി വന്നിട്ട്. അമ്മ അങ്ങോട്ട്‌ അന്വേഷിച്ചു പോയി. വീട് അടച്ചിട്ടിരിക്കുന്നു. അയൽപ്പക്കത്ത് ചോദിച്ചു. ഒരു വിവരവും ഇല്ല. അമ്മക്ക് ടെൻഷൻ ആയി. അമ്മയോട് പറയാതെ എങ്ങും പോകാറില്ല. വൈകിട്ട് എന്‍റെ ഭർത്താവിനെ കൂട്ടി വീണ്ടും അവിടെ പോയി. ആളില്ല, വീട് പൂട്ടി തന്നെ. പിറ്റേ ദിവസങ്ങളിൽ എല്ലാം എന്‍റെ ഹസ്ബൻഡോ അമ്മയോ ആ വീട്ടിൽ അന്വേഷിച്ചു പോയി. ആ കുഞ്ഞു വീട് അടഞ്ഞു കിടന്നു. ആർക്കും ഒരു വിവരവും അറിയില്ല.

മൂന്നാഴ്‌ച കഴിഞ്ഞു. ആന്‍റി എവിടെ പോയി എന്ത് സംഭവിച്ചു എന്ന ടെൻഷനിൽ ഇരിക്കുമ്പോൾ ഒരു ഓട്ടോയിൽ ആന്‍റി വന്നിറങ്ങി. ഞങ്ങൾ എന്നും വീട്ടിൽ ചെല്ലുമായിരുന്നു എന്ന് അറിഞ്ഞിട്ട് വന്നിരിക്കുകയാണ്. ഈ മൂന്നാഴ്ചയും ആന്‍റി ഹോസ്‍പിറ്റലില്‍ ആയിരുന്നു. ഞങ്ങൾ വിഷമിച്ചു പോയി. ആരെ എങ്കിലും വിട്ടോ ഫോണിലോ ഒന്നു അറിയിക്കായിരുന്നില്ലേ? ഇത്ര ദിവസം ആര് നോക്കി? സുരേഷ് നോക്കി. എന്നും സുരേഷ് വന്ന് എന്നെ കാണും.. ജോലിക്കാരി രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഭക്ഷണവുമായി ചെല്ലും. ആന്‍റിയുടെ കഴുകുവാനുള്ള തുണി സുരേഷേട്ടന്‍റെ വീട്ടിൽ കൊണ്ടു പോയി കഴുകി കൊണ്ടു വരും. രാത്രിയിൽ ആന്‍റിയ്ക്ക് ഒപ്പം അവർ ആശുപത്രിയിൽ ഉറങ്ങും. ബില്ല് അടച്ചതും മരുന്നുകൾ വാങ്ങുന്നതുമെല്ലാം സുരേഷേട്ടൻ! ഞങ്ങളുടെ കണ്ണു നിറഞ്ഞു. ഞങ്ങളും ആന്‍റിയും തമ്മിലുള്ള ബന്ധം ചേട്ടന് അറിയാം. എന്നിട്ടും ഒരു വാക്ക് ഞങ്ങളോട് പറഞ്ഞില്ല.

കോഴിക്കോട് നിന്നും പാലക്കാട് നിന്നും കിഡ്നി രോഗികളായ രണ്ടു പെൺകുട്ടികളുടെ വീട്ടുകാർ മാസം തോറും ചേട്ടന്‍റെ വീട്ടിൽ വരുമായിരുന്നു. സഹായത്തിന്. ഒരു തവണ ഇവർ വന്നപ്പോ ചേട്ടൻ ഉണ്ടായിരുന്നില്ല. അവർക്ക് അത്യാവശ്യമായി സഹായം വേണം. ഒരു മാസത്തെ ചിലവിന് ആവശ്യമുള്ളതെല്ലാം കൊടുക്കുന്നത് ചേട്ടനാണ്. ഒപ്പം ചികിത്സ റിപ്പോര്‍ട്ട് വായിച്ചു നോക്കുകയും ഡോക്ടറോട് സംസാരിക്കുകയുമൊക്കെ ചെയ്യും. ചേട്ടനും കുടുംബവും അവിടെ ഇല്ലാത്തതിനാൽ ഇവർ ഞാനും സിനിമാതാരം ആണെന്ന് പറഞ്ഞ് എന്‍റെ വീട്ടിൽ വന്നു. ചേട്ടൻ കൊടുക്കുന്ന അത്രയും പണം ഒറ്റയടിക്ക് എന്‍റെ കയ്യിൽ ഇല്ലാത്തതിനാൽ ഞാൻ രണ്ടു മൂന്ന് അയല്‍പ്പക്കങ്ങളില്‍ നിന്ന് കൂടി വാങ്ങി (അവരും സഹായിച്ചു )അവർക്ക് കൊടുത്തു. അവർ പറഞ്ഞാണ് നാളുകളായി അവരെ ചേട്ടൻ സഹായിക്കുന്ന വിവരം ഞങ്ങൾ അറിയുന്നത്. ഞങ്ങൾ അമ്പരന്നു പോയി. കണ്ണു നിറഞ്ഞു പോയി. കയ്യിൽ പത്തു പൈസ എടുക്കാൻ ഇല്ലാത്തപ്പോഴും ചേട്ടൻ ഇങ്ങനെ ചെയ്യുന്നുണ്ടല്ലോ!.

പിന്നീടും പലവട്ടം കണ്ടിട്ടുണ്ട്. സഹായം അഭ്യർത്ഥിച്ച് ആ വീട്ടിൽ പലരും പോകുന്നതും സന്തോഷം നിറഞ്ഞ മുഖത്തോടെ അവർ മടങ്ങി പോകുന്നതും. അച്ഛനില്ലാത്ത കുഞ്ഞുങ്ങൾ, പഠിക്കാൻ നിവർത്തി ഇല്ലാത്തവർ, രോഗ ബാധിതർ അങ്ങനെ പലരും. പിന്നീട് കോടിശ്വരൻ എന്ന പ്രോഗ്രാം ചെയ്തു. മൂന്നു കോടി രൂപ അദ്ദേഹത്തിന്‍റെ മക്കൾ അനുഭവിക്കേണ്ടത് പലർക്കും സഹായമായി നല്‍കി. ജീവിതത്തിൽ ഇന്നേ വരെ ഒരു തരി പൊന്നണിയാത്തവരുടെ ഒരു കുഞ്ഞു സ്വർണ്ണ മാല എന്ന ആഗ്രഹം പോലും സാധിച്ചു കൊടുത്തു. ഒരു മതിലിനിപ്പുറം ഇരുന്ന് പല സന്തോഷ കണ്ണുനീരിനും ഞാനും സാക്ഷ്യം വഹിച്ചിട്ടുണ്ട്.

ക്യാൻസർ ബാധിതയായ ഏതു നിമിഷവും മരിച്ചു പോകാം എന്ന നിലയിൽ ഉണ്ടായിരുന്ന ഒരു മോൾക്ക് അവളുടെ ഒറ്റ മുറിയിൽ നിന്നും മെച്ചപ്പെട്ട വീട്ടിലേക്ക് മാറാൻ ഞാനും ചേട്ടനും ചേട്ടന്‍റെ ഒരു കസിനും ഒരുപാട് പ്രയത്നിച്ചു. എന്നാൽ ചില പ്രത്യേക കാരണങ്ങളാൽ അവളെ മാറ്റാൻ ആയില്ല. സ്വഛമായ ഒരു മരണം അവൾക്കേകുവാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല. ഇനിയും ഏറെ ഉണ്ട് പറയുവാൻ. സുരേഷ് ഗോപി എന്ന മനുഷ്യ സ്നേഹിയെപ്പറ്റി. നല്ല മനുഷ്യനെ പറ്റി. ഞാൻ എപ്പോഴും ചേട്ടൻ രാഷ്ട്രീയത്തിൽ വരാൻ പറയുമായിരുന്നു.

ശാസ്തമംഗലത്തിന്‍റെ മുത്തേ എന്ന് തമാശയായി വിളിക്കും. അദ്ദേഹത്തെ ഒരു സാധാരണ രാഷ്ട്രീയ നേതാവിനെ വിമർശിക്കുന്ന പോലെ ദയവ് ചെയ്ത് വിമർശിക്കരുത്. സ്വന്തം പോക്കറ്റിൽ നിന്നും സമൂഹത്തിന് വേണ്ടി ചെയ്തിട്ടുള്ള , ചെയ്യുന്ന ആളാണ് അദ്ദേഹം. രാഷ്ട്രീയ പ്രവേശനമൊക്കെ അദ്ദേഹത്തിന് നന്മ ചെയ്യാനുള്ള പ്ലാറ്റ് ഫോം മാത്രമാണ്. അധികാരം കയ്യിലുണ്ടെങ്കിൽ മാത്രമാണ് ചിലതൊക്കെ ചെയ്യാൻ സാധിക്കുക. അതിന് അദ്ദേഹത്തെ സഹായിക്കണം.

ന ബി: ആലോചിച്ചു നോക്കു, അവസാനമായി(ഇലക്ഷൻ കാലത്തിനു മുൻപ് )നിങ്ങൾ ജയിപ്പിച്ചു വിട്ട ജനപ്രതിനിധിയെ നിങ്ങൾ കണ്ടത് എപ്പോഴാണ്? നിങ്ങളുടെ ഒരു ആവശ്യം അദ്ദേഹത്തോടു പറയാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ? കാണാൻ കിട്ടുന്നില്ല പിന്നെയാണ് ല്ലേ? സുരേഷേട്ടന്‍റെ അടുത്ത് നിങ്ങൾക്ക് ഓടി ചെല്ലാം. പരിഹാരം ഉണ്ടാകും. ഉറപ്പ്