‘നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ ഇടപെട്ടു’: കസ്റ്റംസിനെ വിളിച്ചെന്ന് ശിവശങ്കര്‍ സമ്മതിച്ചെന്ന് അറസ്റ്റ് മെമ്മോ

0

കൊച്ചി∙ സ്വർണം കടത്തിയ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ ഇടപെട്ടെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കർ‌ സമ്മതിച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇതിനായി എം ശിവശങ്കർ കസ്റ്റംസിനെ വിളിച്ചുവെന്നാണ് കണ്ടെത്തൽ. ഇത് സ്വർണ്ണക്കടത്തിൽ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കുന്നതായി എൻഫോഴ്സ്മെൻ്റ് പറയുന്നു. സ്വപ്നയുടെ സാമ്പത്തിക ഇടപാട് നിയന്ത്രിച്ചതിലും കൈകാര്യം ചെയ്യുന്നതിലും ശിവശങ്കറിന് പങ്കുണ്ടെന്നും അറസ്റ്റ് മെമ്മോയിൽ പറയുന്നു. അറസ്റ്റ് മെമ്മോയുടെ പകർപ്പ് പുറത്ത് വന്നു.

ഒക്ടോബര്‍ പതിനഞ്ചിന് നടന്ന ചോദ്യം ചെയ്യലില്‍ ഇക്കാര്യം ശിവസങ്കര്‍ സമ്മതിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ അറസ്റ്റ് മെമ്മോയില്‍ പറയുന്നു. കള്ളക്കടത്തു കേസിലെ പ്രതിയുടെ സാമ്പത്തിക ഇടപാടിൽ ശിവശങ്കർ താല്പര്യം കാണിച്ചുവെന്നത് കള്ളപ്പണം ശിവശങ്കറും കൈപ്പറ്റിയോ എന്നതിൽ സംശയം ഉണ്ടെന്നും അറസ്റ്റ് മെമ്മോയിൽ പറയുന്നുണ്ട്.

അറസ്റ്റിലായ എം ശിവശങ്കറിനെ ഇന്ന് 11 മണിയോടെ കോടതിയിൽ ഹാജരാക്കും. കോടതി അവധിയായതിനാൽ ജഡ്ജി പ്രത്യേക സിറ്റിംഗ് നടത്തിയേക്കും. ഒരാഴ്ചത്തെ കസ്ററഡി ആവശ്യപ്പെടാനാണ് ഇഡിയുടെ നീക്കം. ശിവശങ്കറിൻ്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.