വീടിന് തീയിട്ട് ഉറങ്ങിക്കിടന്ന മകനുൾപ്പെടെ നാലംഗ കുടുംബത്തെ കൊലപ്പെടുത്തി പിതാവ്

0

ചീനിക്കുഴി: ഇടുക്കിയിൽ പിതാവ് മകനെയും കുടുംബത്തെയും വീടിനു തീയിട്ടു കൊലപ്പെടുത്തി. മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹർ (16), അസ്ന(13), എന്നിവരാണ് കൊല്ലപ്പെട്ടത്. മുഹമ്മദ് ഫൈസലിന്റെ പിതാവ് ഹമീദിനെ (79) പൊലീസ് കസ്റ്റഡിയിലെടുത്തു.

ഫൈസലും കുടുംബവും ഉറങ്ങിക്കിടക്കവെ വീടിന് തീയിടുകയായിരുന്നു. കുടുംബ വഴക്കിനെത്തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകം ആസൂത്രിതമെന്ന് പൊലീസ് അറിയിച്ചു.

ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. തീപിടിച്ചതിനെത്തുടർന്ന് ഞെട്ടിയെഴുന്നേറ്റ കുട്ടികളിലൊരാൾ അയൽക്കാരനെ ഫോണിൽ വിവരം അറിയിക്കുകയായിരുന്നു. ഇയാൾ ഓടി വീട്ടിലെത്തിയപ്പോൾ പുറത്തുനിന്നും കുപ്പിയിൽ പെട്രോൾ നിറച്ച് വീടിനകത്തേക്ക് ഹമീദ് എറിയുകയായിരുന്നു. വീടിന്റെ വാതിലുകൾ പുറത്തുനിന്നു പൂട്ടിയ ശേഷമായിരുന്നു തീയിട്ടത്. ഇതാണ് കുടുംബത്തിന് രക്ഷപ്പെടാൻ സാധിക്കാതെ വന്നത്. തുടർന്ന് വാതിൽ തകർത്താണ് അകത്തു കയറിയത്.

ഹമീദ് പെട്രോൾ വീട്ടിൽ കരുതിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തീയണയ്ക്കതിരിക്കാൻ ടാങ്കിലെ വെള്ളം ഒഴുക്കിവിട്ടു. സമീപ വീടുകളിലെ ടാങ്കുകളിലെ വെള്ളവും ഒഴുക്കിവിട്ടെന്നാണ് നിഗമനം. തുടർന്ന് നാട്ടുകാരാണ് തീയണച്ചത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുകയാണ്.